നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട് ഉൾപ്പെടുന്ന ഒമ്പതാം വാർഡ് ഒഴികെ ചാത്തമംഗലം പഞ്ചായത്തിലെ മറ്റുഭാഗങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതോടെ ജില്ലയിൽ ഭീതിയൊഴിഞ്ഞു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാലും വൈറസിന്റെ ഇൻക്യുബേഷൻ കാലയളവായ 14 ദിവസം പിന്നിട്ടതിനാലുമാണ് ചാത്തമംഗലം പഞ്ചായത്തിലെ നിയന്ത്രണങ്ങൾ നീക്കിയത്.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതയാർന്ന ഇടപെടലാണ് രോഗം പടരാതിരിക്കാൻ കാരണം. സർക്കാരിന്റെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിലൂടെ ദിവസങ്ങൾക്കകം രോഗഭീതിയകറ്റി സുരക്ഷ ഒരുക്കാനായി. രോഗി മരിച്ചത് നിപാ മൂലമെന്ന് തിരിച്ചറിഞ്ഞ നാലിനു തന്നെ ആരോഗ്യമന്ത്രി വീണാ ജോർജെത്തി പ്രതിരോധ പ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും മുൻനിരയിലിറങ്ങി. വിദഗ്ധ സമിതി നിർദേശ പ്രകാരം രോഗിയുടെ വീടുൾക്കൊള്ളുന്ന പ്രദേശം അടച്ചതാണ് പ്രതിരോധത്തിന് ഏറെ സഹായകമായത്. ഇതോടെ സമ്പർക്ക സാധ്യത തടയാനായി.
രോഗിയുടെ റൂട്ട്‌മാപ്പും ഇൻസ്റ്റിറ്റ്യൂഷണൽ മാപ്പും തയ്യാറാക്കി 257 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. ലക്ഷണമുണ്ടായ മുഴുവൻ പേർക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ഉറപ്പാക്കി. രോഗബാധയ്ക്ക് സാധ്യതയുള്ളവരുടെ സാമ്പിൾ പരിശോധിച്ചു. ഇതിൽ 143 സാമ്പിളും നെഗറ്റീവായി.
മൃഗസംരക്ഷണം, വനം, ആരോഗ്യ വകുപ്പുകളുടെ പരിശോധനകളിൽ നിപായുടെ ഉറവിടം വ്യക്തമായിട്ടില്ല. പഴം തീനി വവ്വാലുകളിൽ നിന്ന് റമ്പുട്ടാൻ വഴി വൈറസ് ബാധയുണ്ടായെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. എന്നാൽ നിയന്ത്രണ മേഖലയിലെ വവ്വാലുകൾ, ആടുകൾ, റമ്പുട്ടാൻ അവശിഷ്ടങ്ങൾ എന്നിവയുടെ സാമ്പിളുകളിലൊന്നും വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് നിർത്തിവച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുനരാരംഭിച്ചു. മുഹമ്മദ് ഹാഷിമിന്റെ വീട് ഉൾക്കൊള്ളുന്ന ചാത്തമംഗലം ഒമ്പതാം വാർഡിൽ കുറച്ചു ദിവസം കൂടി നിയന്ത്രണങ്ങൾ തുടരും.