നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ടു സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനയ്ക്ക് അയയ്ക്കുന്നതിനും വകുപ്പുകളുടെഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് കര്‍മപദ്ധതി തയാറാക്കി.
വവ്വാലുകളുടെയും ആടുകളുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണു മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയില്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നിപ്പാ അവലോകന യോഗവും എന്‍ഐവി സംഘം, വനം വകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവരുമായുള്ള അവലോകന യോഗവും നടന്നത്.
നിപ്പ ബാധിച്ചു കുട്ടി മരിക്കാനിടയായ സാഹചര്യം വന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ കൂടുതൽ സമയം ചെലവഴിച്ചത്. ഉറവിടം കണ്ടെത്തുന്നതിനു കാലതാമസം വന്നാലും രോഗ വ്യാപനം ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങളുള്ളതും റൂം ക്വാറന്റൈനില്‍ കഴിയുന്നതുമായ ആളുകള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ കോവിഡ്, നിപ്പ ടെസ്റ്റുകള്‍ നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രണ്ടു മൊബൈല്‍ ലാബുകള്‍ സജ്ജീകരിക്കുകയും ചെയ്തു.
ഇവയുടെ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും.