ഇരിട്ടി: സ്വന്തമായി സ്ഥലമോ ഓഫീസോ ഇല്ലാത്തതിനാൽ അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളരുകയാണ് വനം വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റ്. നാലുവര്ഷത്തിനിടയിൽ ഇത് നാല് സ്ഥലത്തേക്ക് മാറ്റി. ഒടുവിൽ കഴിഞ്ഞ ദിവസം മുൻപ് മാടത്തിയിൽ പ്രവർത്തിച്ചിരുന്ന അതേ കെട്ടിടത്തിൽ ഇത് വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇവിടെ എത്രനാൾ ഉണ്ടാകുമെന്നു ആർക്കും പറയുക വയ്യ.
അഞ്ചു പതിറ്റാണ്ടിലേറെ ഇരിട്ടി പഴയപാലം കവലയിൽ ആയിരുന്നു ഈ ചെക്ക്‌പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. 2017 ൽ പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയതോടെ ചെക്ക് ഇവിടെ നിന്നും മാടത്തിൽ ടൗണിലെ ഒരു പഴയ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ നവംബർ വരെ മാടത്തിയിൽ പ്രവർത്തിച്ച ചെക്ക് പോസ്റ്റ് പിന്നീട് കൂട്ടുപുഴ അതിർത്തിയിലെ വാടക ക്കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ ഒമ്പത് മാസം പ്രവർത്തിച്ചശേഷമാണ് വീണ്ടും മാടത്തിയിലെ പഴയ സ്ഥലത്ത് തന്നെ തിരിച്ചെത്തിയിരിക്കുന്നത് .
കൂട്ടുപുഴയിൽ പഴയപാലത്തിന് സമീപത്താണ് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെ പുതിയ പാലം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ് . പുതിയ പാലം വരുന്നതോടെ പഴയ പാലത്തിന് സമീപത്തുള്ള ചെക്ക്‌പോസ്റ്റ് കൊണ്ട് പ്രയോജനം ഇല്ലെന്ന് കണ്ടാണ് ഇപ്പോൾ വീണ്ടും മാടത്തിയിലേക്ക് മാറ്റിയിരിക്കുന്നത്. ഒരു സെക്ഷൻ ഫോറസ്റ്റർ, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുമാണ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ടാവുക.
മേഖലയിൽ നിന്നുമുള്ള മരക്കടത്തും അതിർത്തി കടന്ന് എത്തുന്ന മര ഉരുപ്പടികളും മറ്റും കണ്ടെത്തുക എന്നതാണ് ഈ ചെക്ക്‌പോസ്റ്റ് കൊണ്ട് ലക്‌ഷ്യം വെക്കുന്നത്. കർണ്ണാടകത്തിൽ നിന്നും വൻ തോതിൽ മരത്തടികളും ഉരുപ്പടികളും മാക്കൂട്ടം – ചുരം പാത വഴി കൂട്ടപുഴ അതിർത്തിയിൽ എത്താറുണ്ട്. മേഖലയിലെ സ്വകാര്യ എസ്റ്റേറ്റുകളിൽ നിന്നും റിസർവ് വനമേഖലയിൽ നിന്നും മുറിച്ചു കടത്തുന്ന മരങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം നിരവധി തവണ ഇത്തരത്തിൽ മുറിച്ചു കടത്തിയ മരങ്ങൾ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ വെച്ചും കൂട്ടുപുഴയിൽ വെച്ചും പിടികൂടിയിരുന്നു.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചെക്ക് പോസ്റ്റ് ആയിട്ടും ഒരു അതിർത്തി ചെക്ക് പോസ്റ്റ് എന്ന പരിഗണപോലും വനം വകുപ്പിന്റെ ഈ പരിശോധനാ കേന്ദ്രത്തിന് കിട്ടുന്നില്ല. സ്ഥിരമാമൊരു സംവിധാനം ഒരുക്കാനുള്ള നടപടികൾ ഉണ്ടാകുന്നുമില്ല. കൂട്ടപുഴയിൽ കെ എസ് ടി പിയുടെ അധീനതയിലുളള പത്ത് സെന്റോളം സ്ഥലം ചെക്ക് പോസ്‌ററിനായി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ഇതിന് ഒച്ചിന്റെ വേഗത യാണ് . സ്ഥലം വിട്ടു കിട്ടിയാൽ മാത്രമേ ചെക്ക് പോസ്റ്റിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന് വനം വകുപ്പ് കൊട്ടിയൂർ റെയിഞ്ചർ സുധീർ നരേത്ത് പറഞ്ഞു.