കണ്ണൂർ: പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി ഹിൽസ്റ്റേഷനുകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നത് ചർച്ച ചെയ്യാൻ 15ന് ടൂറിസം, വനം മന്ത്രിമാർ തിരുവനന്തപുരത്ത് സംയുക്തയോഗം വിളിച്ചതായി ജോൺ ബ്രിട്ടാസ് എംപി. ജില്ലയിലെ വികസനപദ്ധതികൾ സംബന്ധിച്ച് കണ്ണൂർ ഡെവലപ്പ്മെന്റ് ഫോറം പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒരു മണിക്കൂര്‍ സമയം യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന ദൂരം മാത്രമാണ് ഈ പ്രദേശങ്ങള്ക്കുള്ളതെന്നത് അനുകൂല ഘടകമാണ്.
ഈ പ്രദേശങ്ങള്‍ വികസിച്ചാല്‍ കണ്ണൂരില്‍ വലിയ മാറ്റങ്ങള്‍ വരും. അതുവഴി കണ്ണൂരിന്റെ ടൂറിസവും സജീവമാകും. പൈതല്‍മല വന ഭൂമിയാണെന്നതുകൊണ്ടുതന്നെ ടൂറിസം വകുപ്പ് മാത്രം വിചാരിച്ചാല്‍ വികസിപ്പിക്കാനാകില്ല. വനംവകുപ്പിനെ കൂടി പങ്കെടുപ്പിച്ചുള്ള വികസനമാണ് വേണ്ടത്. അതുകൊണ്ടാണ് രണ്ടു വകുപ്പുകളുടെയും സംയുക്തയോഗം ചേരുന്നത്. പ്രകൃതിക്ക് കോട്ടംതട്ടാത്ത രീതിയിൽ വികസനം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും ഇതിന്റെ ഭാഗമായി നവീകരിക്കും.
ചർച്ചയിൽ ഫോറം കോ- ചെയർമാൻ സി. ജയചന്ദ്രൻ, ജനറൽ കൺവീനർ പ്രശാന്ത് പുത്തലത്ത്,ജോയന്റ് കൺവീനർ കെ.വി. ദിവാകർ , പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ്, സിജി ഉലഹന്നാൻ,ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ഹനീഷ് വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ. രമേഷ്, മട്ടന്നൂർ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.