Uncategorized

മുത്തച്ഛൻ്റെ ഓർമയ്ക്കിട്ട ഫേസ്ബുക്ക് സ്റ്റോറിക്ക് ‘ചിരി’ ഇമോജി; ചോദ്യം ചെയ്ത 20കാരനെ കുത്തിക്കൊന്നു

ഗുജറാത്ത്: രാജ്ഘട്ടിൽ മുത്തച്ഛൻ്റെ ഓർമയ്ക്കിട്ട ഫേസ്ബുക്ക് സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി ഇട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. 20കാരനായ പ്രിൻസ് കുമാറിനെയാണ് ഫേസ്ബുക്ക് സ്റ്റോറിയിലിട്ട റിയാക്ഷനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ കുത്തിക്കൊന്നത്.

ബിഹാർ സ്വദേശിയായ പ്രിൻസ് കുമാർ ഗുജറാത്തിലെ ഫാക്ടറിയിൽ മൂന്ന് കസിൻസിനോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു. പ്രിൻസ് തൻ്റെ നാല് മാസം മുൻപ് മരിച്ചുപോയ മുത്തച്ഛൻ, രൂപ്നാരായൺ ബിന്ദിൻ്റെ ഓർമയ്ക്കിട്ട ഒരു ഫേസ്ബുക്ക് സ്റ്റോറിക്ക് പിന്നാലെയാണ് പ്രശ്നം ആരംഭിക്കുന്നത്. പ്രിൻസിന്റെ പരിചയക്കാരനായ ബീഹാറിൽ നിന്നുള്ള ബിപിൻ കുമാർ രജീന്ദർ ഗോണ്ട് സ്റ്റോറിക്ക് ഒരു ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചു. ഇത് രണ്ടുപേരും തമ്മിലുള്ള തർക്കത്തിന് കാരണമായി. ഈ മാസം ആദ്യം ഫോണിലൂടെയുള്ള വാക്കുതർക്കമായി തുടങ്ങിയത് പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നു.

എഫ്‌ഐആർ പ്രകാരം, സെപ്റ്റംബർ 12ന് രാത്രി 12:30 ഓടെ, പ്രിൻസ് താൻ ജോലി ചെയ്തിരുന്ന ഫാക്ടറിക്ക് പുറത്ത് ഒരു ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ ബിപിൻ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. പ്രിൻസ് ഫാക്ടറിയിലേക്ക് തിരികെ പോകാൻ തിരിഞ്ഞപ്പോൾ, മറ്റൊരു പ്രതിയായ ബ്രിജേഷ് ഗോണ്ട് അദ്ദേഹത്തിന്റെ വഴി തടയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബിപിൻ പ്രിൻസിനെ കുത്തുകയായിരുന്നു.

ഉടൻ തന്നെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ബോധമുണ്ടായിരുന്ന പ്രിൻസ് പൊലീസിന് മൊഴി നൽകി. പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ നാല് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ നില വഷളാകുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ ഇയാളുടെ മരണം സ്ഥിരീകരിച്ചു. പ്രധാന പ്രതി ബിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button