ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരേ പരാതി നൽകുന്നതിനുള്ള കേരള പോലീസിന്റെ കോൾ സെന്റർ പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. എഡിജിപിമാരായ മനോജ് ഏബ്രഹാം, എസ്. ശ്രീജിത്ത്, വിജയ് എസ്.സാഖറെ എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
സൈബർ സാന്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നന്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം. ഓണ്‍ലൈനിലൂടെ സാന്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുള്ള തട്ടിപ്പുകൾ വർധിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി. കേന്ദ്രസർക്കാരിന്റെ സിറ്റിസണ്‍ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തിനു കീഴിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രീകൃത കോൾ സെന്റർ സംവിധാനം. ലഭിക്കുന്ന പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ പോലീസ് അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നതുതടയും. തുടർന്ന് പരാതികൾ സൈബർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.