കണ്ണൂർ: അഴീക്കൽ തുറമുഖത്തിന്റെ ഇന്നത്തെ സ്ഥിതി മാറി വൻകുതിപ്പിലേക്ക് നീങ്ങുമെന്നത് എൽഡിഎഫ് സർക്കാർ കച്ചവടക്കാർക്കു നൽകുന്ന ഉറപ്പാണെന്ന് കെ.വി. സുമേഷ് എംഎൽഎ. അഴീക്കൽ തുറമുഖം വഴിയുള്ള ചരക്കുകപ്പലിന്റെ സേവനം മികച്ചതും ആദായകരവുമാക്കുന്നതിനുവേണ്ടിയുള്ള മാർഗനിർദേശങ്ങൾ ആരായുന്നതിനായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും കൊച്ചിൻ പോർട്ട് ട്രസ്റ്റും സംയുക്തമായി ചേംബർ ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴീക്കൽ തുറമുഖത്തിലേക്ക് കൂടുതൽ കപ്പലുകൾ സർവീസ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും തുറമുഖത്തിലേക്കുള്ള കപ്പൽചാലിന്റെ ആഴം ഏഴു മീറ്ററാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് കുമാർ യോഗത്തെ അറിയിച്ചു. അതുപോലെ ഇഡിഐ സംവിധാനവും എമിഗ്രേഷൻ ക്ലിയറൻസിനുള്ള സ്ഥിരം സംവിധാനവും ഒരുക്കുന്നതിനുള്ള ശ്രമത്തിലാണെന്നും പ്രദീഷ് കുമാർ പറഞ്ഞു.
ചേംബർ പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ അധ്യക്ഷനായിരുന്നു. കെ.വി. ദിവാകർ, പി.കെ. മെഹ്ബൂബ് തുടങ്ങിയവരും വിവിധ വ്യാപാര -വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ബിസിനസ് ഡെവലപ്മെന്റ് അഡ്വൈസർ ഗൗതം ഗുപ്ത, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ട്രാഫിക് മാനേജർ വിപിൻ ആർ. മേനോത്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ട്രാഫിക് മാനേജർ പി. രാജ് വിനോദ്, പ്രവീൺ ജോസഫ്, കിരൺ ബി. നന്ദ്രേ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.