കണ്ണൂര്‍: കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പ് ജയില്‍ അന്തേവാസികളുടെ പുനരധിവാസം മുന്‍നിര്‍ത്തി ഐഒഎജിയുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന വാഹനങ്ങള്‍ക്കുള്ള കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് (പ്രകൃതിവാതകം) ഫില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നാളെ നടക്കും.
കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പെട്രോള്‍ പമ്പിൽ ഒരുക്കിയ പ്രകൃതിവാതക ഫില്ലിംഗ് സ്റ്റേഷൻ (സിഎൻജി) നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജയിൽ മേധാവി, ഐഒസി, ഗെയിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെ ദേശീയപാതയ്ക്ക് എതിര്‍വശമുള്ള പെട്രോള്‍ പമ്പിന് സമീപത്താണ് കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനായുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയത്.
ഇതിനായി കംപ്രസര്‍, ഡിസ്പെന്സര്, കേയ്സ് കെയ്ഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് വില 102 രൂപ കഴിഞ്ഞ സ്ഥാനത്ത് ഒരു കിലോ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് 63 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടത്തിനൊപ്പം പ്രകൃതിക്ക് ദോഷം കുറവാണ് എന്നതും പ്രകൃതിവാതകത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. വാഹന മെയിന്റനന്‍സും കുറവായിരിക്കും.
നിലവില്‍ എറണാകുളത്തുനിന്ന് ലോറിയില്‍ വലിയ ടാങ്കറിലാണ് സെന്‍ട്രല്‍ ജയിലിലെ ഫില്ലിംഗ് സ്റ്റേഷനില്‍ ഗ്യാസ് എത്തിക്കുക. കണ്ണൂരില്‍ ഡിപ്പോ സ്ഥാപിക്കുന്നതോടെ പിന്നീട് ഇവിടെനിന്നുതന്നെ വാതകം എത്തിക്കാനാകും. ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ നേരിട്ട് പൈപ്പ് ലൈന്‍ വഴി ഫില്ലിംഗ് സ്റ്റേഷനില്‍ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് ലഭ്യമാകും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കം സംസ്ഥാനത്തെ ജയിലുകളില്‍ പെട്രോള്‍ പമ്പുകളും അതിനുപിന്നാലെ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് സംവിധാനവും ഒരുക്കുന്നത് ജയിൽ അന്തേവാസികൾക്കുള്ള ജോലിസാധ്യത വർധിപ്പിക്കും. ഒരു കിലോ ഗ്യാസിന് നിശ്ചിത രൂപ എന്ന നിരക്കില്‍ ജയില്‍ വകുപ്പിന് ഐഒഎജിയിൽനിന്ന് കമ്മീഷനാണ് ലഭിക്കുക.