കണ്ണൂര്‍: ആറളം ഫാമിൽ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങളുടെ ഉന്നമനത്തിനായി സർക്കാർ കോടികൾ ചെലവിട്ടു നടപ്പാക്കിയ പദ്ധതികളിൽ പലതും ലക്ഷ്യം കണ്ടില്ല. ഇതിനിടെ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ ഇവിടുത്തെ താമസക്കാരിലും ആശങ്ക ഉയരുന്നു. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ ഫാം ടൂറിസം സംബന്ധിച്ചാണ് ആദിവാസി വിഭാഗങ്ങളിലുള്ളവർത്തന്നെ ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുന്നത്. ഫാം ഭൂമി സഞ്ചാരികൾക്ക് ചുരുങ്ങിയ കാലത്തേക്ക് പാട്ടത്തിന് നൽകി കൃഷി നടത്തുന്നതുൾപ്പെടെയുള്ള പദ്ധതിയും മറ്റുമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ടൂറിസത്തിന്റെ പേരിലുള്ള കടന്നുകയറ്റം വനത്തോട് താദാത്മ്യം പാലിച്ച് ജീവിക്കുന്ന ഗോത്ര സമൂഹത്തിന്റെ സ്വാഭാവിക ജീവിതരീതികൾ തകിടം മറിച്ചേക്കുമോയെന്ന ആശങ്കയാണ് ഉയർത്തുന്നത്. സർക്കാരിന്റെ ആദിവാസി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കോടികളുടെ പദ്ധതി ഇവിടുത്തെ താമസക്കാർക്ക് ഗുണകരമാകില്ലെന്നും ആദിവാസിസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഫാമിൽ പുനരധിവസിപ്പിച്ചവരെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ നീര പ്ലാന്റ്, കൈതച്ചക്ക കൃഷി, കള്ളുചെത്ത് തുടങ്ങിയവ ആരംഭിച്ചിരുന്നെങ്കിലും ഇതുകൊണ്ട് ഇവിടെയുള്ളവർക്ക് ഗുണമുണ്ടായിട്ടില്ല. പദ്ധതി ആരംഭിച്ചതിനുപിന്നാലെ ഇടനിലക്കാർ ആദിവാസികളെ പാട്ടിലാക്കി ഇതിന്റെ നേട്ടം കൊയ്യുകയായിരുന്നുവെന്ന് ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു.
7.5 കോടി രൂപയാണ് നീര പ്ലാന്റിനായി സർക്കാർ മുടക്കിയത്. 2015-ൽ സംസ്ഥാന നാളികേര വികസന കോർപറേഷന്റെ പദ്ധതിയനുസരിച്ചായിരുന്നു നടപടി. പദ്ധതിയുടെ ഭാഗമായി പിലിക്കോട് റീജണൽ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററിൽ 200 ലേറെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. പദ്ധതി നിലവില്‍വന്നാല്‍ ഒരു തെങ്ങില്‍നിന്ന് മാസം ശരാശരി 10,000 മുതല്‍ 15,000 രൂപവരെ വരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ആദ്യഘട്ടത്തില്‍ 2000 തെങ്ങുകള്‍ ചെത്തി 4000 ലിറ്റര്‍ നീര ഉത്പാദനമായിരുന്നു ലക്ഷ്യമിട്ടത്. പ്ലാന്റിനായി രണ്ടേക്കര്‍ സ്ഥലം ഫാമിലെ ഒന്നാം ബ്ലോക്കില്‍ ഏറ്റെടുത്ത് കെട്ടിടം പണിതെങ്കിലും പിന്നീട് സാങ്കേതിക പ്രശ്നത്താൽ നിലച്ചതോടെ നീര പ്ലാന്റ പദ്ധതി പാതിവഴിയിലായി. ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി നടപ്പാക്കിയ കൈതച്ചക്ക കൃഷി വിജയമായിരുന്നെങ്കിലും ആദിവാസികൾക്ക് പറയത്തക്ക ഗുണമുണ്ടായില്ല. കൃഷി നടത്തിയവർ ജോലിക്കായി അന്യസംസ്ഥാനക്കാരെയായിരുന്നു കൂടുതലും ഉപയോഗപ്പെടുത്തിയത്.
നാലാം ബ്ലോക്കിലെ തെങ്ങുകള്‍ സഹകരണ സംഘങ്ങള്‍ക്ക് കള്ളു ചെത്തുന്നതിന് നല്കിയ പദ്ധതിയും ആദിവാസികൾക്ക് ഗുണകരമായില്ല. യാതൊരു മാനദണ്ഡവുമില്ലാത്ത കള്ളുചെത്ത് കാരണം തെങ്ങുകള്‍ മിക്കതും നശിക്കുകയും ചെയ്തു.
കുരങ്ങുശല്യം കാരണം തേങ്ങ ലഭിക്കാത്തതിനാല്‍ കള്ളുചെത്തിന് അനുവദിച്ചുവെന്നായിരുന്നു അന്ന് അധികൃതര്‍ നല്കിയ വിശദീകരണം. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ ഫാമിനകത്തെ തെങ്ങുകള്‍ കള്ളു ചെത്താനായി ഒരുവിഭാഗത്തിന് പതിച്ചുനൽകുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിരുന്നു.