കണ്ണൂർ: റബർ, നാളികേരം, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകൾക്കും കപ്പ, നേന്ത്രക്കായ് തുടങ്ങിയ കാർഷികവിളകൾക്കും പ്രകടനപത്രികയിൽ പറഞ്ഞ അടിസ്ഥാനവില നൽകാൻ തയാറാകാതെ പിണറായി സർക്കാർ കർഷകരെ വഞ്ചിച്ചെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജോൺ ജോസഫും ജോർജ് കാനാട്ടും കുറ്റപ്പെടുത്തി.
തുടർച്ചയായ പ്രതികൂല കാലാവസ്ഥയാലും കോവിഡ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളാലും നാണ്യ-കാർഷിക വിളകളുടെ വിലത്തകർച്ചയാലും കർഷകർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്.
റബറിന് കിലോഗ്രാമിന് 250 രൂപയും നാളികേരത്തിന് കിലോഗ്രാമിന് 40 രൂപയും എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. കപ്പ, നാളികേരം, നേന്ത്രക്കായ് തുടങ്ങിയ വിളകളുടെ സംഭരണം മാസങ്ങളായി നടക്കുന്നില്ല.
റബറിന്റെ വിലസ്ഥിരതാ ഫണ്ട് മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ഈയിനത്തിൽ കർഷകർക്ക് നൂറുകോടിയിലേറെ ലഭിക്കാനിരിക്കെ ബജറ്റിൽ 50 കോടി മാത്രമാണ് വകകൊള്ളിച്ചിരിക്കുന്നതെന്നത് നിരാശാജനകമാണ്. രാസവളത്തിന്റെയും കീടനാശിനികളുടെയും വൻ വിലവർധനവും കാർഷികമേഖലയ്ക്ക് വെല്ലുവിളിയാണ്.
തേങ്ങ കിലോയ്ക്ക് 50 രൂപ വിലസ്ഥിരത ഉറപ്പാക്കി കർഷകർക്ക് ഇൻസെന്റീവ് നൽകാൻ സർക്കാർ തയാറാകണം. ആറളം, കേളകം, കൊട്ടിയൂർ മേഖലയിലെ വനാതിർത്തിയിൽ ബഫർസോൺ പരിധി സീറോ പോയിന്റായി നിജപ്പെടുത്തി ജനങ്ങളുടെ ഉത്കണ്ഠയകറ്റാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ. ജോൺ ജോസഫും ജോർജ് കാനാട്ടും ആവശ്യപ്പെട്ടു.