ഡൽഹിയിൽ ദൃശ്യം മോഡൽ കൊലപാതകം; സ്ത്രീയെ കൊലപ്പെടുത്തി ഭർത്താവ് സെമിത്തേരിയിൽ കുഴിച്ചിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ ദൃശ്യം മോഡൽ കൊലപാതകം. 30 വയസ്സുള്ള ഒരു സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി സെമിത്തേരിയിൽ കുഴിച്ചിട്ടു. തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി വരുത്തി തീർക്കാനുള്ള ശ്രമം സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിഞ്ഞു. പ്രതിയെയും രണ്ട് കൂട്ടാളികളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ അമ്രോഹയിലെ പെയിന്റിങ് തൊഴിലാളിയായ ഷദാബ് അലി(47)യാണ് ഭാര്യ ഫാത്തിമയെ മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി ഭാര്യയെ കീടനാശിനി കുടിപ്പിക്കുകയും ലഹരി ഗുളികകൾ നൽകുകയും ചെയ്തുവെന്ന് സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് ചൗഹാൻ പറഞ്ഞു.
തുടർന്ന് പ്രതി തന്റെ കൂട്ടാളികളായ ഷാരൂഖ് ഖാൻ, തൻവീർ എന്നിവരുടെ സഹായത്തോടെ ഫാത്തിമയുടെ മൃതദേഹം ഒരു കാറിൽ മെഹ്റൗളിയിലെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. മൃതദേഹം സെമിത്തേരിയിൽ കുഴിച്ചിടുകയും വസ്ത്രങ്ങൾ ഒരു കനാലിൽ വലിച്ചെറിയുകയും ചെയ്തുവെന്നും ഡിസിപി കൂട്ടിച്ചേർത്തു. പിടിക്കപ്പെടാതിരിക്കാൻ ഷദാബ് തന്റെ ജന്മനാടായ അമ്രോഹയിലേക്ക് മടങ്ങി.




