ഇരിട്ടി: ലോക്ക് ഡൗൺ ഒരു മാസത്തിലധികമായി നീണ്ടു പോകുന്നതിനിടെ വെള്ളിയാഴ്ച നൽകിയ ചെറിയ നിലവിൽ ഇരിട്ടി നഗരത്തിലെത്തിയത് നൂറുകണക്കിന് വാഹനങ്ങൾ. ജനങ്ങൾ കൂട്ടത്തോടെ സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെ പ്രശ്നത്തിലായത് ടൗണിൽ വാഹന യാത്രികരെ പരിശോധനക്കായി എത്തിയ പോലീസ്. നഗരത്തിൽ ഇരുഭാഗങ്ങളിൽ നിന്നും എത്തിയ വാഹനങ്ങളെ പരിശോധനക്കായി തടഞ്ഞതോടെ നഗരം വാഹനത്തിരക്കിൽ വലഞ്ഞു . അത്യാവശ്യ യാത്രികരും ഇതിനിടയിൽ കുടുങ്ങി. ഇതുവഴി എത്തിയ ഇരിക്കൂർ എം എൽ എ സജീവ് ജോസഫും ഏറെ നേരം കുരുക്കിൽ പെട്ടു. പൊലീസിന് പരിശോധിക്കാൻ കഴിയാത്തവിധം വാഹനക്കുരുക്ക് പ്രത്യക്ഷപ്പെട്ടതോടെ ഇതിനിടയിൽ നിന്നും പോലീസിനെതിരെ മുറുമുറുപ്പ് തുടങ്ങി. സ്ഥലത്തെത്തിയ ഡി വൈ എസ് പി പ്രിൻസ് അബ്രഹാം പോലീസിനെ തത്കാലം പിൻവലിച്ചതോടെയാണ് ഗതാഗതക്കുരുക്കിന് ശമനമായത്.
വെള്ളിയാഴ്ച്ച അത്യാവശ്യ കാര്യങ്ങൾ നടത്തുന്നതിനായി ചെറിയ ഇളവുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇത് ചിലർ വ്യാപകമായി ദുരുപയോഗം ചെയ്തതാണ് പ്രശ്നമുണ്ടാക്കിയത് . സ്‌കൂൾ തുറന്നതിനാൽ വിദ്യാർത്ഥികൾക്ക് അത്യവശ്യ പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചെരിപ്പ്, തുണി , സ്വർണ്ണകടകൾ , മൊബൈൽ കടകൾ തുടങ്ങി അത്യാവശ്യ കാര്യങ്ങൾ നടത്തുന്നതിനുളള കടകൾ തുറക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാൽ രാവിലെ ഒൻമ്പതുമണിവരെ കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല. പതിവ് പോലീസ് പരിശോധനകളും ഉണ്ടായിരുന്നു. പത്ത് മണിയോടെയാണ് ജനം കൂടുതലായി എത്താൻ തുടങ്ങിയത് . ഇതോടെ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ പോലീസും തുനിഞ്ഞതോടെ നഗരം ഏറെ നേരം ഗതഗതക്കൂരുക്കിൽ അകപ്പെട്ടത് .
തങ്ങളുടെ ഗ്രാമ പ്രദേശങ്ങളിൽ ലഭിക്കുന്ന സാധനങ്ങൾ വാങ്ങാൻ പോലും പലരും പട്ടണത്തിലേക്കെത്തി. സ്‌കൂൾ കുട്ടികൾക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവരോട് കാര്യയമായ ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ പോലീസ് കടത്തി വിട്ടിരുന്നു. എന്നാൽ ഒരാവശ്യവുമില്ലാതെ ബൈക്കുകളിൽ രണ്ടുപേരുമായി നിരവധി യുവാക്കളും നഗരം കാണാൻ എത്തിയിരുന്നു . പഠനോപകരണങ്ങൾ വാങ്ങാനെന്ന കാര്യമാണ് ഇവരിൽ പലരും പോലീസിനോട് പറഞ്ഞത്. ചിലർ മാസ്‌ക്കും ഹെമറ്റും ഒന്നും ഇല്ലാതെയാണ് എത്തിയത്. സത്യവാങ്ങ്മൂലം എഴുതികയ്യിൽ വെച്ചവരിൽ പലരും വണ്ടിയുടെ നമ്പറും സാധനങ്ങൾ വാങ്ങാൻ നഗരത്തിലേക്ക് വരുന്നു എന്നും മറ്റുമാണ് എഴുതിയത് . ശനിയും ഞായറും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേരിയ ഇളവുകളുടെ പേരിൽ ജനങ്ങൾ കൂട്ടത്തോടെ നഗരത്തിലെത്തുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്നാണ് കരുതുന്നത്.
previous post