കേന്ദ്ര സർക്കാരിന്റെ സൗജന്യ വാക്സിന് തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യം കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ മാസം 21 മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരേ സുപ്രീം കോടതിയിൽനിന്ന് ഉൾപ്പെടെ രൂക്ഷമായ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്രം നയം തിരുത്താൻ തീരുമാനിച്ചത്.
നേരത്തേ, സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന്റെ വാക്സിൻ നയത്തിന് എതിരേ രംഗത്തുവന്നിരുന്നു. വാക്സിൻ വിതരണത്തിന് ഒരുമിച്ച് നിൽക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.