110 ദിവസത്തിനിടെ കേരളത്തില്‍ ഷോക്കേറ്റു മരിച്ചത് 66 പേര്‍; കഴിഞ്ഞ രണ്ട് ദിവസം നാല് പേരും

തിരുവനന്തപുരം: സുരക്ഷാ വീഴ്ച മൂലം സംസ്ഥാനത്ത് കഴിഞ്ഞ 110 ദിവസത്തിനിടെ 66 പേര്‍ക്ക് വൈദ്യുതാഘാതമേറ്റ് ജീവന്‍ പൊലിഞ്ഞതായി റിപ്പോർട്ട്. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജൂലൈ 20 വരെയുള്ള കണക്കാണിതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ എട്ട് മരണങ്ങള്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് സംഭവിച്ചതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വൈദ്യുതാഘാതമേറ്റ് മരിച്ചവരുടെ ആകെ എണ്ണത്തിന് ഇത് തുല്യമാണെന്നും മുന്‍ വര്‍ഷത്തെ കണക്കുകളേക്കാള്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വ്യത്യസ്ത സംഭവങ്ങളിലായി നാല് പേര്‍ കൂടി വൈദ്യുതാഘാതമേറ്റ് മരിച്ചിട്ടുണ്ട്. കാസര്‍കോട് ഒരു ക്ഷീരകര്‍ഷകന്‍ തന്റെ വയലില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കടിച്ച് മരിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു.2022-23ല്‍ 12 പേരും 2023-24ല്‍ എട്ട് പേരും വൈദ്യുതാഘാതേമേറ്റ് മരിച്ചു. ഈ വര്‍ഷം വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. കോഴിക്കോട് രണ്ടുപേരും എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവടങ്ങളില്‍ ഒരാള്‍ വീതവും വൈദ്യുതി ലൈന്‍ പൊട്ടി വീണതില്‍ നിന്ന് ഷോക്കടിച്ച് മരിച്ചു.ആവശ്യത്തിന് സ്‌പെയ്‌സറുകളില്ലാത്തതാണ് കണ്ടക്ടറുകള്‍ പൊട്ടിപ്പോകുന്നതിനുള്ള പ്രധാന കാരണമെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി വിനോദ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ”വയറുകള്‍ അകറ്റിനിര്‍ത്താനും നിലത്തേക്ക് വീഴുന്നത് തടയാനുമാണ് ഈ സ്‌പെയ്‌സറുകള്‍ ഉപയോഗിക്കുന്നത്. ഇത് ആവശ്യത്തിന് ലഭിക്കാത്തത് ലൈനുകളെ കൂടുതല്‍ ദുര്‍ബലമാക്കി, പ്രത്യേകിച്ച് മഴയും കാറ്റുമുള്ളപ്പോള്‍ അത് കൂടുതല്‍ രൂക്ഷമായി,” അദ്ദേഹം പറഞ്ഞു.വൈദ്യുതി കടന്നുപോകുന്ന വയറുകളുമായി മനപ്പൂര്‍വമല്ലാതെ സമ്പര്‍ക്കത്തില്‍ വരുന്നത്, സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലെ അശ്രദ്ധ, തകരാറുള്ള ഉപകരണങ്ങള്‍, അനധികൃത വൈദ്യുത ജോലികള്‍, താത്കാലിക വയറിംഗ് സംവിധാനം, ഓവര്‍ഹെഡ് ലൈന്‍ ക്രോസിംഗുകള്‍ എന്നിവയാണ് വൈദ്യുതാഘാതമേറ്റുള്ള മരണങ്ങളുടെ മറ്റ് പ്രധാന കാരണങ്ങള്‍.വീടുകളില്‍ റെസിഡ്യൂവല്‍ കറന്റ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (ആര്‍സിസിബി) അല്ലെങ്കില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കറുകള്‍ (ഇഎല്‍സിബി) ഇല്ലാത്തതാണ് മറ്റൊരു അപകടകാരണം. ഈ ഉപകരണങ്ങള്‍ കറന്റ് ചോര്‍ച്ച കണ്ടെത്തി സ്വയമേവ വൈദ്യുതി വിച്ഛേദിക്കും. ഇതിലൂടെ വൈദ്യുതാഘാതമേല്‍ക്കുന്നത് തടയാന്‍ കഴിയും. 2023 മുതല്‍ ഇത് നിര്‍ബന്ധമാണെങ്കിലും പഴയ പല വീടുകളിലും ഇപ്പോഴും അവ ഇല്ലെന്ന് ജി വിനോദ് പറഞ്ഞു.




