ദേശീയപാത വികസനം അഞ്ചുവര്‍ഷത്തിനുള്ളിൽ പൂര്‍ണമായും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതതു പ്രദേശങ്ങളില്‍ യോഗം വിളിച്ചുകൂട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്ടെ ആറുവരിപാതയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്രത്തെ സമീപിക്കും. കാലിക്കട്ട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പടിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ, തീരദേശ പാത ആറുവരിപ്പാത, വയനാട് തുരങ്കപാത ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകും. മലയോര ഹൈവേക്ക് കണക്ടിവിറ്റിയുണ്ടാക്കുകയെന്നത് പ്രധാനമാണ്. 13 റീച്ചുകളുടെ പ്രവൃത്തി നടക്കുന്നുണ്ട്. തീരദേശ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി തൊഴിലാളി സംഘടനകളുൾപ്പെടെയുള്ളവരുമായി ചര്‍ച്ചനടത്തി പ്രശ്നങ്ങള്‍ പരിഹരിക്കും.
പൊതുമരാമത്ത് വകുപ്പില്‍ ജൂണ്‍ ഏഴോടെ മൊബൈല്‍ ആപ് നിലവില്‍ വരും. റോഡിന്റെ ചിത്രങ്ങളുള്‍പ്പെടെ മൊബൈലില്‍ പകര്‍ത്തി ആളുകള്‍ക്ക് ഇതില്‍ അപ്ഡേറ്റ് ചെയ്യാം. ഇതു പരിശോധിച്ച് ഉദ്യോഗസ്ഥര്‍ നടപടി കൈക്കൊള്ളും. പൊതുമരാമത്ത് വകുപ്പിന്റെ കണ്ട്രോള് റൂം നേരത്തെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതും കൂടുതല്‍ ശക്തിപ്പെടുത്തും. ആഴ്ചയിലൊരിക്കല്‍ നിശ്ചിത സമയം ഈ കണ്ട്രോള് റൂം വഴി നേരിട്ട് പരാതികള്‍ കേള്‍ക്കും. സ്വകാര്യവ്യക്തികള്‍ കൈയേറിയ വകുപ്പിന്റെ ഭൂമിയെല്ലാം തിരിച്ചുപിടിക്കും.
കേരളത്തിനിപ്പോള്‍ അനുയോജ്യം ആഭ്യന്തര ഉത്തരവാദിത്വ ടൂറിസം വികസിപ്പിക്കുന്നതാണ്. ആഭ്യന്തര ടൂറിസത്തിന് പുതിയ ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കണം. ഇവിടങ്ങളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളും മറ്റിടങ്ങളിലേക്കുള്ള കണക്ടിവിറ്റിയും ഉണ്ടാക്കണം. ഇതുസംബന്ധിച്ച് മുഴുവന്‍ ജില്ലയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഓരോ ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയും ടൂറിസം സാധ്യതകൂടി പ്രയോജനപ്പെടുത്തി വികസിപ്പിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാനാവും.
കേരളത്തെ ലക്ഷദ്വീപുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതികളും നടപ്പാക്കും. അവിടുത്തെ ആളുകള്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ലക്ഷദ്വീപിന്റെ പ്രധാന കവാടങ്ങളിലൊന്നായ ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ലാനുണ്ടാക്കും. തുറമുഖത്തിന്റെ ആഴം ആറുമീറ്റാക്കും. ഇതിനായി 60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ വലിയ ചരക്കുകപ്പല്‍ വരാനുള്ള ഇടപെടലുകള്‍ നടത്തും.
കോഴിക്കോട് കെടിഡിസിയുടെ പുതിയ ഹോട്ടല്‍ നിര്‍മിക്കുന്നതടക്കം പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ ഉയരും.
മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം നീക്കും. കിഫ്ബി, റീബില്‍ഡ് കേരള തുടങ്ങിയവയിലുള്പ്പെടുത്തി 25,000 കോടിയില്‍പരം രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികളാണിപ്പോള്‍ പുരോഗമിക്കുന്നത്. നൂറ് മേജര്‍ പാലവും 72 റെയില്‍വേ മേല്‍പാലവുമെല്ലാം ഇതിലുള്‍പ്പെടുന്നുണ്ട്. ഇവയെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കുക എന്നതാണ് ആദ്യലക്ഷ്യം. ഇതോടൊപ്പം 20,000 കോടിയോളം രൂപയുടെ പുതിയ പദ്ധതികള്‍ മുന്നിലുണ്ട്. ഇവക്ക് ഭരണാനമതിയുള്പ്പെടെ ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.