ഇരിട്ടി: കാലവർഷവും തുടർന്നുണ്ടാകുന്ന പ്രളയക്കെടുതികൾക്കും മുന്നോടിയായി മലയോര മേഖലയിലെ ദുരന്ത സാധ്യത പ്രദേശങ്ങൾ ഇരിട്ടി അഗ്നിരക്ഷാ സേനാ പ്രവർത്തകർ സന്ദർശിച്ച് വിലയിരുത്തി.
ഇരിട്ടി സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. മലയോര പഞ്ചായത്തുകളിൽ പ്രവർത്തിച്ചുവരുന്ന കരിങ്കൽ-ചെങ്കൽ ക്വാറികൾ, വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ, ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ എന്നിവിടങ്ങളിലാണ് സംഘം സന്ദർശിച്ചത്.
കച്ചേരിക്കടവിലെ ബാരാപ്പോൾ, കേരള-കർണാടക അതിർത്തിയിലെ മാക്കൂട്ടം വനമേഖല തുടങ്ങിയ പ്രദേശങ്ങൾ രണ്ടു ദിവസമായി നിരീക്ഷിച്ചുവരികയാണ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന പക്ഷം അധികൃതരെ വിവരം അറിയിക്കുവാനുള്ള നമ്പറുകളും പ്രദേശവാസികൾക്ക് മുൻകരുതൽ സ്വീകരിക്കേണ്ട രീതികളും പഠിപ്പിച്ചു നൽകി. ഇരിട്ടി സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിനൊപ്പംസീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ മെക്കാനിക് അശോകൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സന്ദീപ്, സിവിൽ ഡിഫൻസ് അംഗങ്ങളായ റീജിണൽ പോസ്റ്റ് വാർഡൻ അനീഷ് കീഴ്പ്പള്ളി, ഇരിട്ടി നിലയം പോസ്റ്റ് വാർഡൻ നിധീഷ് ജേക്കബ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അരുൺ, ഇരിട്ടി സിവിൽ ഡിഫൻസ് അംഗം പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്.
previous post