നിലമ്പൂരിൽ പഞ്ചായത്ത് ഏൽപിച്ച ഷൂട്ടർമാർ ശല്യക്കാരായ 12 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മലപ്പുറം: നിലമ്പൂരിൽ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. വൈലാശ്ശേരിയിൽ ശല്യക്കാരായ 12 കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. ചാലിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പന്നിവേട്ട നടന്നത്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമായതോടെയാെണ് നടപടി സ്വീകരിച്ചത്.
ചാലിയാർ പഞ്ചായത്തിലെ എസ്റ്റേറ്റുകളും സ്വകാര്യ സ്ഥലങ്ങളോട് ചേർന്ന് കൃഷിയിടങ്ങളും ഉള്ളതിനാൽ പഞ്ചായത്തിലെ ജനങ്ങൾ വലിയ തോതില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. ഇതിനെ തുടർന്ന്, തോക്ക് ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെയും പഞ്ചായത്ത് നിയമിച്ചു. പിന്നാലെ നടന്നവെടിവെപ്പിലാണ് പന്നികളെ കൊന്നത്. കൃഷിയിടങ്ങളിലേക്കും റോഡുകളിലേക്കും എത്തുന്ന പന്നികളെയാണ് വെടിവച്ചത്.
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് നേരത്തെ തന്നെ അധികാരം ലഭിച്ചിരുന്നെങ്കിലും ചാലിയാര്‍ പഞ്ചായത്തില്‍ അത് കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല. കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡുകള്‍ മുറിച്ച് കടക്കുകയും വലിയ തോതില്‍ കൃഷിനാശം വരുത്തുകയും ചെയ്തതോടെ കര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പ്രതിഷേധങ്ങളുടെ ഫലമായാണ് പഞ്ചായത്ത് അധികൃതര്‍ ശക്തമായ നടപടിക്ക് തയ്യാറായിരിക്കുന്നത്.




