എയർ ഇന്ത്യ വിമാനദുരന്തം: ബോയിങ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ ഡിജിസിഎയുടെ നിർദേശം

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിമാന കമ്പനികൾക്ക് പ്രത്യേക നിർദേശവുമായി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ. ബോയിംഗ് B737, B787 ഡ്രീംലൈനറുകൾ ഉൾപ്പെടെയുള്ള ചില ബോയിംഗ് വിമാനങ്ങളിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് ലോക്കിംഗ് സംവിധാനം പരിശോധിക്കാനാണ് നിർദേശം. ജൂലൈ 21-നകം ഇത് പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി. എയർ ഇന്ത്യ അപകടത്തിൽ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾക്ക് പ്രധാന പങ്കുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഈ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട്ഓഫ്’ പൊസിഷനിലേക്ക് മാറിയതാണ് എഞ്ചിനുകൾക്ക് ഇന്ധനം ലഭിക്കാതെ വരാൻ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA)2018 ഡിസംബറിൽ തന്നെ ചില ബോയിംഗ് വിമാനങ്ങളിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് ലോക്കിംഗ് സംവിധാനത്തിൽ തകരാറുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് നിർബന്ധ സ്വഭാവത്തിലുള്ള അറിയിപ്പ് അല്ലാതിരുന്നതിനാൽ എയർ ഇന്ത്യ ഈ പരിശോധന നടത്തിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.




