കണ്ണൂർ: ഇരുട്ടിന്റെ മറവിൽ നഗരത്തിൽ മാലിന്യങ്ങൾ കൊണ്ടുതള്ളുന്നവരെ പൂട്ടാനൊരുങ്ങി കണ്ണൂർ കോർപറേഷൻ. മാലിന്യം നിക്ഷേപിക്കുന്ന പ്രധാനസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ച് ഇവരെ പിടികൂടാനൊരുങ്ങുകയാണ് അധികൃതർ. കോർപറേഷിനിലെ ആരോഗ്യവിഭാഗത്തിന് കീഴിലും പോലീസ് കൺട്രോൾ ഓഫീസിലുമായി കൺട്രോൾ യൂണിറ്റുകൾ സ്ഥാപിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം.
നിലവിൽ ട്രാഫിക് സ്റ്റേഷന്റെ കീഴിൽ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ സിസിടിവിയുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് പൊതപവെയുള്ള ആക്ഷേപം. എന്നാൽ നിലവിലുള്ള സ്ഥലങ്ങളെ മാറ്റിനിർത്തി മാലിന്യങ്ങൾ കൂടുതലായി നിക്ഷേപിക്കുന്ന 50 സ്ഥലങ്ങളിലാണ് കോർപറേഷന്റെ നേതൃത്വത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്.
പയ്യാന്പലം സിൻഡിക്കറ്റ് ബാങ്ക് പരിസരം, താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ പരിസരം, ആറാട്ട് റോഡ്, വിപിഎസ് ടൂറിസ്റ്റ് ഹോം, ഗോപാൽ സ്ട്രീറ്റ്, വൈഡൂര്യ ടൂറിസ്റ്റ് ഹോം, താവക്കര ഓട്ടോ പാത്ത്, ദിനേശ് ഓഡിറ്റോറിയം, സെമിത്തേരി ഗ്രാണ്ട്, ജലഅഥോറിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ്, കരുവള്ളിക്കാവ് റോഡ്, അമാനി ഓഡിറ്റോറിയം പരിസരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ സിസിടിവി സ്ഥാപിക്കുക. തലശേരിയിലെ സതേൺ ഇലക്ട്രോണിക്സ് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റംസമാണ് കാമറയൊരുക്കുക.
കണ്ണൂരിൽ വർഷങ്ങളായി നിലനിൽക്കുന്നതാണ് മാലിന്യപ്രശ്നം. പരിഹാരത്തിനായി നിരവധി പദ്ധതികൾ വന്നിട്ടുണ്ടെങ്കിലും ഒന്നും വേണ്ട വിധത്തിൽ ഫലവത്തായിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് കോർപറേഷൻ അധികൃതർ സിസിടിവി സ്ഥാപിച്ച് മാലിന്യം തള്ളുന്ന വരെ പിടികൂടാനൊരുങ്ങുന്നത്.
previous post