സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ജനം ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് രണ്ടിന് ആഹ്ലാദപ്രകടനം പാടില്ലെന്നും അവരവരുടെ വീടുകളിൽ ഇരുന്ന് ഫലപ്രഖ്യാപനം കാണണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ജനം സെൽഫ് ലോക്ക്ഡൗൺ പാലിക്കണം. ലോക്ക്ഡൗണ്‍ വേണ്ട എന്ന തീരുമാനം പൗരബോധത്തിലുള്ള വിശ്വാസം കൊണ്ടാണ്. മരണനിരക്ക് ഉയരാത്തതിന് കാരണം വാക്സിനേഷനാണ്. സംസ്ഥാനത്ത് ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി തുടരും.
രണ്ടാം ഡോസ് വാക്സിൻ മുൻഗണന അനുസരിച്ച് നൽകും. മുൻഗണന ലിസ്റ്റ് കോവിൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. രക്തദാനത്തിന് കൂടുതൽ പേർ തയാറാകണം. ഓക്സിജൻ വാർ റൂമുകൾ തയാറാക്കും. മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കും.
മത്സ്യം, പച്ചക്കറി മാർക്കറ്റുകളിൽ രണ്ട് മീറ്റർ അകലം പാലിക്കണം. സ്വകാര്യ ആശുപത്രികളിൽ കാര്യമായ രോഗലക്ഷണം ഇല്ലാത്തവരും എത്തുന്നു. ഈ സാഹചര്യം ഒഴിവാക്കണം. ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ ചികിത്സയെ ബാധിക്കുന്ന അവസ്ഥയാണിത്.
തിരുവനന്തപുരം ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. കോട്ടയത്ത് പ്രാദേശിക തലത്തിൽ ഓക്സിജൻ പാർലറുകൾ തുടങ്ങും. മലപ്പുറം ജില്ലയിൽ മരുന്നിന്റെയും ഓക്സിജന്റെയും ലഭ്യത ഉറപ്പാക്കി. കോഴിക്കോട്ട് 75,000 പേരെ ചികിത്സിക്കാവുന്ന സൗകര്യം ഒരുക്കും. കണ്ണൂരിൽ ഓക്സിജൻ മാനേജ്മെന്റിന് പ്രത്യേക പദ്ധതി തയാറാക്കും
ആയുർവേദ കേന്ദ്രങ്ങളും കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കും. വ്യവസായ കേന്ദ്രങ്ങളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ ചികിത്സയ്ക്ക് ശേഖരിക്കും. പകുതി വാർഡുകൾ കണ്ടെയ്ൻമെന്റ് സോണ്‍ ആയാൽ ആ തദ്ദേശഭരണമേഖല ആകെ കണ്ടെയ്ൻമെന്റ് സോണ്‍ ആകും. ഹോം ഐസൊലേഷന്‍ നിർദേശം കിട്ടിയവർ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം മാത്രമേ ആശുപത്രിയിൽ പോകാവു, കാസർഗോഡ് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും.
ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം പ്രശ്നമാണ്. ഒരു മാസ്കിന് മുകളിൽ മറ്റൊരു മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇത് കൃത്യമായി പാലിക്കണം. സീരിയൽ, സിനിമ ഷൂട്ടിംഗ് നിർത്തിവയ്ക്കണം. സ്വകാര്യ ആശുപത്രികളിൽ മാനദണ്ഡം ലംഘിച്ച് വാക്സിൻ നൽകുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും.
സമയ പരിധി ലംഘിച്ച് പ്രവർത്തിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയുണ്ടാകും. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹിക അകലം പാലിക്കാൻ പറ്റാത്ത ചടങ്ങുകൾ തത്കാലം നിർത്തിവയ്ക്കണം. പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.