കണ്ണൂർ: അവശ്യസർവീസുകളെയും കോവിഡ് പിടിമുറുക്കിയതോടെ കാര്യങ്ങൾ താളംതെറ്റുന്നു.
കോവിഡിന്റെ അതിതീവ്രവ്യാപനത്തെ തടയാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവരെയാണ് ഇപ്പോൾ കോവിഡ് പിടിമുറുക്കിയിരിക്കുന്നത്.
അവശ്യസർവീസുകളായ ആരോഗ്യ വിഭാഗം, പോലീസ്, വ്യാപാരസ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനം, അഗ്നിരക്ഷാ വിഭാഗം, വൈദ്യുത വിഭാഗം എന്നിവിടങ്ങളിലാണ് കോവിഡ് പടർന്നുപിടിക്കുന്നത്. വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇവിടങ്ങളിൽ ഇപ്പോൾ ജോലിക്കായി എത്തുന്നത്. അതിനാൽ ഉള്ള ജീവനക്കാർ അവധിപോലും എടുക്കാതെയാണ് ജോലി ചെയ്യുന്നത്.
കോവിഡ് പോസിറ്റീവായവരിൽ പലരും നെഗറ്റീവായ ഉടൻ ജോലിക്കു കയറാൻ നിർബന്ധിതമാകുകയാണ്. ആളുകളുടെ എണ്ണത്തിലുള്ള കുറവാണ് ഇതിനു കാരണം.
ആശങ്കയോടെ
ആരോഗ്യപ്രവർത്തകർ
കണ്ണൂർ ജില്ലയിലെ പല ആരോഗ്യകേന്ദ്രങ്ങളിലും ആരോഗ്യപ്രവർത്തകർക്കിടയിൽ ദിനംപ്രതി നിരവധി കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൂടെ ജോലിചെയ്യുന്നവർക്ക് പോസിറ്റീവായാൽ പോലും ക്വാറന്റൈനിൽ പോകാനുള്ള സംവിധാനങ്ങളൊന്നും നിലവിൽ ഇല്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയന്നത്. വാക്സിനെടുത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ദിവസേന നിരവധിയാളുകളുമായി ഇടപെടേണ്ടവരാണ് ആരോഗ്യപ്രവർത്തകർ. എന്നാൽ തങ്ങൾക്ക് യാതൊരു സുരക്ഷയും സർക്കാർ ഏർപ്പെടുത്തുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകർ ആരോപിക്കുന്നത്. ജീവനക്കാർ കുറവാണെങ്കലും രാപ്പകലില്ലാതെ ഇവർ പണിയെടുക്കുകയാണ്.
പോലീസുകാരും കുറവ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളാണ് പോലീസുകാർ. എല്ലാ ഭാഗത്തും ഓടിയെത്തേണ്ടവർ. എന്നാൽ ജില്ലയിലെ നല്ലൊരു ശതമാനം പോലീസുകാർക്കും ഇപ്പോൾ കോവിഡാണ്. പലയിടത്തും ഡ്യൂട്ടിക്ക് ആളെ തികയുന്നില്ല. പോസിറ്റീവായ പോലീസുകാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കിട്ടിയാലുടൻ ഡ്യൂട്ടിക്ക് കയറണമെന്നാണ് നിർദേശം. ജീവനക്കാരുടെ കുറവ് പോലീസ് സേനയെ വല്ലാതെ വലയ്ക്കുന്നുണ്ട്. എആർ ക്യാന്പ് , കണ്ണൂർ സിറ്റി, ചൊക്ലി, പാനൂർ തുടങ്ങിയ സ്റ്റേഷനുകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കോവിഡ്കാലത്തെ അമിത ഡ്യൂട്ടി പോലീസുകാരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്.
കെഎസ്ആർടിസിയോട്
അവഗണന
പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ. എന്നാൽ തങ്ങൾക്ക് യാതൊരു സുരക്ഷാസംവിധാനങ്ങളും ഒരുക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വാക്സിൻ നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു മറുപടിയും ജില്ലാഭരണകൂടം നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. കണ്ണൂർ ഡിപ്പോയിലുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് മെഗാക്യാന്പിൽ വച്ചാണ് വാക്സിനേഷൻ നൽകിയത്. എന്നാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഡിപ്പോകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകുന്നുണ്ട്. നിലവിൽ അഞ്ചു പേർക്കാണ് കണ്ണൂർ ഡിപ്പോയിൽ കോവിഡ് പോസിറ്റീവായത്. ജീവനക്കാരിൽ ഭൂരിഭാഗവും വാക്സിന്റെ ഒന്നാംഘട്ടം എടുത്ത് നിൽക്കുന്നവരാണ്. എന്നാൽ കുറച്ചാളുകൾക്ക് ഇതുവരെ ഒന്നാംഘട്ട വാക്സിൻ പോലും ലഭ്യമായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ഓൺലൈൻ വാക്സിൻ സംവിധാനം വന്നപ്പോൾപോലും തങ്ങൾക്ക് യാതൊരു പരിഗണനയും നൽകിയില്ലെന്നും അവർ പരാതിപ്പെടുന്നു
.
സുരക്ഷയോടെ
ജനങ്ങളിലേക്ക്
എവിടെയും ഓടിയെത്തുന്നവരാണ് അഗ്നിരക്ഷാസേന. മതിയായ സുരക്ഷാസംവിധാനങ്ങളോടെയാണ് ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേന യൂണിറ്റുകളും പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മൂന്ന് ടേണായാണ് പ്രവർത്തനം. ഒരു ടേണിൽ മൂന്ന് ഡ്രൈവർമാരും ഓഫീസർമാരുമടക്കം ഒന്പത് ജീവനക്കാരാണ് ഉണ്ടാകുക. ആറു ദിവസം തുടർച്ചയായ ഒരു ടേണിലുള്ളയാളുകളായിരിക്കും പ്രവർത്തിക്കുക. ഭക്ഷണവും താമസവുമെല്ലാം അതിനുള്ളിൽത്തന്നെ. കൂടാതെ മാസ്കും ഗ്ലൗസും മറ്റും ധരിച്ചായിരിക്കും ഇവർ രക്ഷാദൂതുമായി ഓടിയെത്തുക. കഴിഞ്ഞവർഷങ്ങളിൽ സുരക്ഷയ്ക്കായി പിപിഇ കിറ്റ് നൽകിയിരുന്നെങ്കിലും ഈ വർഷം ഒന്നും നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
വ്യാപാരികളെ
പരിഗണിക്കുന്നില്ല
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപാരമേഖലയ്ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നവർ എന്നനിലയിൽ വാക്സിൻ സൗകര്യം അടക്കം ഇവർക്കു നൽകേണ്ടതാണ്. എന്നാൽ തങ്ങൾ ആവശ്യപ്പെട്ടിട്ടുപോലും ഇതുവരെ യാതൊരു മറുപടിയും ജില്ലാഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ആരോഗ്യ പ്രവർത്തകരെ പോലെതന്നെ പരിഗണന ലഭിക്കേണ്ടവർതന്നെയാണ് വ്യാപാരികളും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിരവധി വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തരമായി എല്ലാ വ്യാപാരികൾക്കും വാക്സിൻ നൽകണമെന്നാണ് വ്യാപാരിസംഘടനകൾ ആവശ്യപ്പെടുന്നത്.
കെഎസ്ഇബി
ഓഫീസുകളിൽ
കോവിഡ് വ്യാപനം രൂക്ഷം
കോവിഡ് കെഎസ്ഇബി ഓഫീസുകളെയും പിടിമുറുക്കുന്നു. വൈദ്യുതി ആവശ്യങ്ങൾക്കായി ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടവരാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ. കഴിഞ്ഞദിവസം ജില്ലയിലെ വിവിധ കെഎസ്ഇബി ഓഫീസുകളിലുള്ള ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായിരുന്നു.
ഇതോടെ ഇവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ പോകേണ്ടിവന്നു. അതുകൊണ്ടുതന്നെ മതിയായ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. വേനൽമഴയും കാറ്റും കാരണം ജില്ലയിലെ പലഭാഗത്തും വൈദ്യുതി തടസപ്പെടുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം പല സ്ഥലങ്ങളിലും ഏറെ വൈകിയാണ് സേവനങ്ങൾ ലഭിക്കുന്നത്. ഇത് ജനങ്ങളിൽ അമർഷത്തിനിടയാക്കുന്നുണ്ട്. കെഎസ്ഇബി ജീവനക്കാർക്കെല്ലാം വാക്സിൻ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.