ഇരിട്ടി: കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുറസ്സായ സ്ഥലത്ത് നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇരിട്ടി എം ജി കോളേജിൽ ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുങ്ങുന്നു. പേരാവൂർ , മട്ടന്നൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണലാണ് ഇവിടെ നടക്കുക. രണ്ട് മണ്ഡലങ്ങളുടെയും വോട്ടിങ് മെഷീനുകളും ഇവിടുത്തെ സ്ട്രോങ്ങ് മുറി കളിലാണ് സൂക്ഷിച്ചിട്ടുള്ളത്. അതീവ സുരക്ഷ യിലും ജനക്കൂട്ടം ഇല്ലാതെയും വോട്ടെണ്ണുന്നതിനായി കോളേജ് മൈതാനത്ത് രണ്ട് മണ്ഡലങ്ങൾക്കുമായി 8000 ചതുരശ്ര അടി വീതമുള്ള രണ്ട് വൻ പന്തലുകളാണ് റവന്യു അധികൃതരുടെ നേതൃത്വത്തിൽ പണിയുന്നത്. നേരത്തെ മുറിക്കുള്ളിൽ നടത്തിയിരുന്ന വോട്ടെണ്ണൽ പ്രക്രിയയാണ് ഇത്തവണ തുറസ്സായ സ്ഥലത്ത് നിർമ്മിക്കുന്ന പന്തലുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഇരിട്ടി തഹസിൽദാർ ജോസഫ് കെ. ഈപ്പനാണ് ക്രമീകരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് .
രോഗ വ്യാപനം രൂക്ഷമായതിനാൽ സാമുഹിക അകലം പരമാവധി ഉറപ്പു വരുത്തുന്നതിനായാണ് പന്തലിട്ട് പുറത്തേക്ക് മാറ്റുന്നത്. ഒരു പന്തലിൽ 4 ചെറിയ ഹാളുകൾ സജ്ജീകരിക്കും. ഒരേ സമയം 28 ബുത്തുകളിലെ വോട്ട് എണ്ണാനാവും . ഇതിനായി ഏഴ് മേശകളാണ് സജ്ജീകരിക്കുക. പന്തൽ മുഴുവൻ കാണാവുന്ന വിധം സ്റ്റേജ് ക്രമീകരിക്കും. ഇവിടെ ഇരുന്നാൽ വരണാധികാരിക്കും നിരീക്ഷകനും വോട്ടെണ്ണൽ വീക്ഷിക്കാനാകും . ആറ് മേശകളിലായി കോളജ് കെട്ടിടത്തിലെ മുറിക്കുള്ളിൽ തപാൽ വോട്ട് എണ്ണൽ നടക്കും. മെയ് രണ്ടിന് രാവിലെ എട്ടിന് തപാൽ വോട്ടെണ്ണൽ ആരംഭിക്കും. അര മണിക്കൂറിനകം പോൾ ചെയ്ത വോട്ടുകളും എണ്ണി തുടങ്ങും.
വോട്ടെണ്ണലിനോടനുബന്ധിച്ച് അതീവ സുരക്ഷ യാണ് ഇവിടെ ഏർപ്പെടുത്തുക . ഇരിട്ടിയിൽ വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന എം ജി കോളേജ് നിൽക്കുന്ന സ്ഥലവും ചുറ്റുവട്ടവും കോവിഡ് അതിതീവ്ര വ്യാപന പ്രദേശം ആണ്. അതിനാൽ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളും ഉണ്ടാകും . ഇരിട്ടി നഗരസഭ സുരക്ഷാ സമിതി ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ശുപാർശ കലക്ടർക്ക് സമർപ്പിച്ചത് അംഗീകരിക്കാനാണ് സാധ്യത. സ്ഥാനാർഥിയും ചീഫ് ഏജന്റും കൗണ്ടിങ് ഏജന്റുമാരും മറ്റും നിയമാനുസൃതം അംഗീകരിക്കപ്പെട്ടവരും അല്ലാതെ ആർക്കും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാവില്ല.
ആഹ്ളാദ പ്രകടനങ്ങൾ നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ വോട്ടിങ് കേന്ദ്രത്തിലും മറ്റ് സ്ഥലങ്ങളിലും അഞ്ചു പേരിൽ കുടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം അറിയിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. നിലവിലുള്ള ലോക്കൽ പൊലീസിന് പുറമെ ബി എസ് എഫ്, തണ്ടർ ബോൾട്ട്, എ എൻ എഫ്, കെ എ പി എന്നിവയടക്കം 750 സേനാംഗങ്ങൾ സുരക്ഷാ ചുമതലയിൽ ഉണ്ടാവും. ഇരിട്ടി യിലും പേരാവൂരിലും ക്രമസമധാന രംഗത്തുള്ള ഡി വൈ എസ് പി മാർക്കു പുറമെ ഇരിട്ടി എം ജി കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാത്രം ഒരു ഡി വൈ എസ് പിയെ നിയോഗിക്കും. നിലവിലുള്ള ത്രി തല സുരക്ഷ സംവിധാനത്തിന് പുറമെ 100 പൊലീസുകാർ കൂടി അധികമായി ഉണ്ടാകും. പ്രവേശന കവാടത്തിലൂടെ അനുവദിക്കപ്പെട്ടവർ സാമുഹിക അകലം പാലിച്ച് വരിയായി അകത്തേക്ക് കടന്ന് പോകണം. സായുധ സേനാംഗങ്ങൾ അടങ്ങുന്ന പൊലീസ് സ്‌ട്രൈക്കിംങ് ഫോഴ്‌സ് ഗ്രൂപ്പുകളും കവാടത്തിൽ നിലയുറപ്പിക്കും.
വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്‌കൂൾ കോപൗണ്ടിനുള്ളിൽ 5 പേരിൽ കുറഞ്ഞ ആളുകളായാലും മുദ്രാവാക്യം വിളിയോ യാതൊരു വിധത്തിലുള്ള പ്രകടനങ്ങളോ പാടില്ല. ഫലം മൈക്കിലൂടെ തന്നെ അധികൃതർ വിളിച്ചു പറയും.
ഫല പ്രഖ്യാപനത്തോടനുബന്ധിച്ച 20 പ്രശ്ന സാധ്യത മേഖലകൾ കണ്ടെത്തിയിട്ടുണ്ട് . 100 കേന്ദ്രങ്ങളിൽ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തുകയും 28 മൊബൈൽ സംഘങ്ങൾ റോന്ത് ചുറ്റുകായും ചെയ്യും .