കണ്ണൂർ: ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന ആരംഭിച്ചു. മഴക്കാലപൂര്‍വ ശുചീകരണം, ശുചിത്വമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ പുരോഗതി എന്നിവ വിലയിരുത്തി ന്യൂനതകള്‍ പരിഹരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ വിവിധ ഉപവകുപ്പുകളിലെയും മിഷനുകളിലെയും പ്രതിനിധികളെയും റിസോഴ്സ് പേഴ്സണ്മാരേയും ഉള്‍പ്പെടുത്തി ബ്ലോക്ക് -നഗരസഭാ തലങ്ങളില്‍ രൂപീകരിച്ച ടീമുകളുടെ നേതൃത്വത്തിലാണ് പരിശോധന.
കണ്ണൂര്‍ ജില്ലയില്‍ പഞ്ചായത്തുകളില്‍ 11 ടീമുകളും കോര്പറേഷന്/നഗരസഭകളില്‍ പരിശോധന നടത്തുന്നതിന് രണ്ട് ടീമുകളും ഉള്‍പ്പെടെ 13 ടീമുകളാണുള്ളത്. ശുചിത്വമിഷന്, ഹരിതമിഷന്‍, പഞ്ചായത്ത് വകുപ്പ്, ഗ്രാമവികസന വകുപ്പ്, നഗരകാര്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിലയിരുത്തല്‍ നടക്കുന്നത്. 40 ചോദ്യങ്ങളുളള ചെക്ക്ലിസ്റ്റ് പ്രകാരമാണ് പരിശോധന. അടിസ്ഥാന വിവരങ്ങള്‍ പഞ്ചായത്തില്‍ നിന്ന് ശേഖരിച്ച ശേഷം ഫീല്‍ഡ് സന്ദര്‍ശനം നടത്തി നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്.
ഹരിത കര്‍മസേന, പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പ്രധാന വിവരശേഖരണം. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, ജലാശയങ്ങളിലെ മലിനീകരണം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. നഗരസഭയില്‍ ജില്ലാ ശുചിത്വമിഷന് കോ -ഓര്‍ഡിനേറ്ററും ഹരിതമിഷന്‍ കോ -ഓര്‍ഡിനേറ്ററും കണ്‍വീനര്‍മാരായുള്ള ടീമും ബ്ലോക്ക് തലത്തില്‍ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കണ്‍വീനറായുള്ള ടീമുമാണ് പരിശോധന നടത്തുന്നത്. പരിശോധന 16 ന് സമാപിക്കും.