കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയ് അറിയിച്ചു.
അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. കേസിലെ പ്രതികൾ എല്ലാം ഒളിവിലാണ്. ഇവരെ എത്രയും വേഗം കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നത്. തുടർ അക്രമം ഉണ്ടാകാതിരിക്കാൻ പാനൂർ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായും എസ്പി പറഞ്ഞു.
വോട്ടെടുപ്പ് ദിവസം രാത്രി എട്ടോടെയാണ് മൻസൂറിനും സഹോദരനും നേരെ ആക്രമണമുണ്ടായത്. സഹോദരൻ മുഹ്സിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് മൻസൂറിന് വെട്ടേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.