ചോർച്ചയും ചിതലും; 12 ലക്ഷം ചിലവിൽ പണിത സാംസ്കാരിക നിലയം നശിക്കുന്നു, പണി തീരാതെ ബില്ല് മാറി വാങ്ങി കരാറുകാരൻ

ഇടുക്കി: ഇടുക്കി ഉപ്പുതറ വാക്കത്തി ഉന്നതിയിലെ സാംസ്കാരിക നിലയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം കടക്കുന്നു. നാളെ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അറിയാതെ ഫണ്ട് മാറില്ലെന്നാണ് ആരോപണം.
12 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്ലമ്പിംഗ്, വയറിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചില്ല. പണി പൂര്‍ത്തിയാക്കാത്ത കരാറുകാരന് ബില്ലു മാറി നല്കി ഉപ്പുതറ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം. ഉപ്പുതറ പഞ്ചായത്ത് 2018 ലാണ് സാംസ്കാരിക നിലയത്തിന് അനുമതി നല്‍കിയത്. 2021ല്‍ 12 ലക്ഷത്തിലധികം രൂപ അനുവദിച്ചു. 2022 ല്‍ കെട്ടിടത്തിന്റെ പണി ഭാഗികമായി പൂര്‍ത്തിയാക്കി. ഇലക്ട്രിക്, പ്ലബിംഗ് ജോലികള്‍ ചെയ്യുന്നതും കാത്ത് ഇരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിനിടെ ഉപ്പുതറ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ കരാറുകാരന് ബില്ലും മാറിയെടുത്തു.
എന്നാല്‍ കെട്ടിടം പണിത് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ചോര്‍ന്നു തുടങ്ങി. കട്ടളയും ജനലും ഉള്‍പ്പെടെ ചിതലെടുത്ത് നശിക്കുകയാണ്. അതിനിടെ ബില്ല് മാറിയത് അറിഞ്ഞില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഊര് കൂട്ടം, വിദ്യാര്‍ത്ഥികളുടെ ട്യൂഷന് എന്നിവ നടക്കുമെന്നാണ് ഉന്നതിയിലെ ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.




