രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാണാനില്ലെന്ന് പരാതി; കെട്ടിടം തകർന്നിടത്തേയ്ക്ക് പോയിരുന്നതായി ബന്ധുക്കള്‍; ആശങ്ക

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അടച്ചിട്ട വാര്‍ഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണിടത്തുനിന്നും ഒരാളെ കാണാനില്ലെന്ന് പരാതി. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി പറഞ്ഞിരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്. കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. 13ാം വാര്‍ഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് ബിന്ദു. 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. കാഷ്യാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ആശങ്കയിലാണ് ബന്ധുക്കള്‍.
13-ാം വാര്‍ഡിലെ രോഗിയുടെ ബന്ധുവാണ് ബിന്ദു. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ സ്ത്രീക്ക് അടക്കം രണ്ട് പേര്‍ക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്തെത്തി. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല്‍ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം.




