Uncategorized

ഷെയര്‍ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായി, വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചു; ഒരു കോടിയിലധികം തട്ടിയെടുത്തു, ഏജന്‍റ് അറസ്റ്റിൽ

തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് 1.34 കോടി തട്ടിയ കേസിൽ ഏജന്‍റായി പ്രവർത്തിച്ച യുവാവ് അറസ്റ്റിൽ. വയനാട് വൈത്തിരി ചൂണ്ടേൽ സ്വദേശി ചാലംപാട്ടിൽ വീട്ടിൽ ഷനൂദ്(23)യാണ് ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങിന്‍റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ട്രേഡിങ്ങ് നടത്തുന്നതിനുള്ള ലിങ്കും ട്രേഡിങ് നടത്തുന്നതിനുള്ള നിർദേശങ്ങളും അയച്ചു നൽകുകയായിരുന്നു. തുടര്‍ന്ന് 2024 സെപ്തംബർ 22 മുതൽ 2024 ഒക്ടോബർ 31വരെയുള്ള കാലയളവുകളിലായി തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളിൽ നിന്ന് പല തവണകളായി പരാതിക്കാരൻ പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് നൽകിയിരുന്നു. ആകെ 1,34,50,000 രൂപയുടെ തട്ടിപ്പാണ് നടന്നത്.

ഈ പണത്തിലുൾപ്പെട്ട 14 ലക്ഷം രൂപ ഷനൂദിന്‍റെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റായതായും ഈ തുകയിൽ നിന്നും നാലു ലക്ഷം രൂപക്ക് ഷനൂദ് മലപ്പുറത്തുള്ള ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയതായും കണ്ടെത്തി. ഷനൂദ് തട്ടിപ്പുസംഘത്തിന്‍റെ ഏജൻറായി പ്രവത്തിച്ചുവരുന്നതിനുള്ള പ്രതിഫലമായിമായാണ് 14 ലക്ഷം രൂപ കൈപറ്റിയിട്ടുള്ളതെന്ന് കണ്ടെത്തിയതിനാലാണ് ഷനൂദിനെ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ പേരിൽ ഉത്തരേന്ത്യയിൽ ആറു കേസുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തെകുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്‍റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ. മാരായ രമ്യ കാർത്തികേയൻ, അശോകൻ, സുജിത്ത് ടെലികമ്മ്യൂണിക്കേഷൻ സി.പി.ഒ മാരായ സുദീഫ്, പ്രവീൺ രാജ്, ഡ്രൈവർ സി.പി.ഒ അനന്തു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button