കണ്ണൂർ: ധർമടത്ത് മത്സരിക്കുന്നത് മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതിനാലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിക്കെതിരേ സ്വതന്ത്രയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അവർ. തല മുണ്ഡനം ചെയ്ത് തെരുവിലിറക്കിയത് പിണറായി സർക്കാരാണ്. മക്കളുടെ ദുരൂഹമരണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. രണ്ടു പെൺകുട്ടികളിൽ ഒരാളുടെ മരണം മാത്രമാണ് സിബിഐ ഏറ്റെടുത്തത്. രണ്ടു കുട്ടികളുടെയും മരണം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം. മക്കൾക്ക് നീതി ലഭിക്കണം. ഇനിയൊരമ്മയ്ക്കും ഈ ഗതി വരുത്തരുത്- വിതുന്പിക്കൊണ്ട് അവർ പറഞ്ഞു.ധർമടത്ത് ജയപരാജയമല്ല പ്രശ്നം. തല മുണ്ഡനം ചെയ്ത് തെരുവിലിറങ്ങേണ്ടിവന്ന ഒരമ്മയുടെ കണ്ണീരിന്റെ പ്രതിഷേധമാണ് തന്റെ സ്ഥാനാർഥിത്വം. ധർമടത്തെ അമ്മമാർ കൂടെയുണ്ടാകും. രാഷ്ട്രീയം അറിയില്ല.
എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുകയാണ്. നീതിക്കായി കേരളം മുഴുവൻ നടന്ന് പറയുന്നതിനെക്കാൾ ഇനി ധർമടത്ത് പറയുന്നത് ജനങ്ങൾ കേൾക്കും. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.