കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സുരക്ഷിത യാത്രയൊരുക്കിയതിനുള്ള രാജ്യാന്തര പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്(സിയാൽ). വ്യോമയാന മേഖലയിലെ രാജ്യാന്തര സംഘടന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ‘വോയ്സ് ഓഫ് ദ കസ്റ്റമർ’’ പുരസ്ക്കാരത്തിനാണ് സിയാൽ അർഹമായത്.
കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ സംവിധാനങ്ങൾ യാത്രക്കാർക്ക് എത്രമാത്രം പ്രയോജനകരമായെന്ന് മനസിലാക്കാൻ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എല്ലാ വിമാനത്താവളങ്ങളിലും പഠനം നടത്തിയിരുന്നു. യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനും, അവരിൽ സുരക്ഷിതത്വ ബോധം പകരാനും സിയാൽ നടപടികൾക്കായതായി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പിൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഡയറക്ടർ ജനറൽ ലൂയിസ് ഫെപില് ഡി ഒലിവെറ വ്യക്തമാക്കി.
വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ വിവിധ പദ്ധതികൾ പ്രയോജനകരമായിരുന്നെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു.