വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ വൻനാശനഷ്ടം; 33 മരണം, മണ്ണിടിച്ചിലിൽ നിരവധിപേരെ കാണാതായി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ വൻനാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി 33 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി അതിതീവ്ര മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്നത്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും കാരണം 33 പേർക്കാണ് ജീവൻ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധിപേരെ കാണാതായി. അസമിൽ എട്ടും അരുണാചൽപ്രദേശിൽ ഒമ്പതും മിസോറാമിൽ അഞ്ചും മേഘാലയിൽ 6 മരണവും മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലായി 5 ലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. മിക്ക സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശത്ത് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. അസമിലെ 15 ലധികം ജില്ലകളിലായി 78,000 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 10000 ത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. മണിപ്പൂരിൽ കനത്ത മഴയിൽ 883 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സിക്കിമിൽ പ്രധാന റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 1500 ലധികം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്.




