സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 3,441 അധ്യാപകർക്കു നിയമനാംഗീകാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 ജനുവരി 29 മുതൽ നിയമിച്ച അധ്യാപകർക്കാണ് അംഗീകാരം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും.
ഇതോടെ സംസ്ഥാനത്തെ കോർപറേറ്റ് മാനേജ്മെന്റുകളുടെ നേതൃത്വത്തിലുള്ള എയ്ഡഡ് സ്കൂളുകൾ ദീർഘകാലമായി നേരിട്ട പ്രതിസന്ധിക്കാണു പരിഹാരമായത്. സംരക്ഷിത അധ്യാപകരുടെ മുഴുവൻ പുനർവിന്യാസത്തിന്റെ ഭാഗമായി മൊത്തം പേർക്കും നിയമനം നൽകാനാകാതെ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇവരുടെ കാര്യം അടുത്ത യോഗത്തിൽ ചർച്ച ചെയ്യാമെന്നും ധാരണയായി.
2016 മുതൽ മാനേജ്മെന്റുകൾ അധിക തസ്തികകളിലും ലീവ് വേക്കൻസിയിലുമായി നിയമിച്ച അധ്യാപകർക്ക് നിയമനാംഗീകാരം നൽകണമെന്നായിരുന്നു എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ നേതൃത്വത്തിൽ ക്രൈസ്തവ മതമേലധ്യക്ഷൻമാർ അടക്കം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നു. ഇതേത്തുടർന്നു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണു അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന ധാരണയിലെത്തിയത്. നിലവിലുള്ള സംരക്ഷിത അധ്യാപകരെ ഒരു സ്കൂളിൽ ഒന്ന് എന്ന കണക്കിൽ എയ്ഡഡ് സ്കൂളുകളിൽ പുനർവിന്യസിച്ച് സംരക്ഷണം നൽകുന്നതിനുള്ള നിബന്ധനകൾക്കും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതിനായി അധ്യാപക ബാങ്ക് പുതുക്കുന്നതിനുള്ള സോഫ്റ്റ്വേറായ കൈറ്റ് വികസിപ്പിക്കും.
നിലവിലുള്ള മുഴുവൻ സംരക്ഷിത അധ്യാപകരെയും എയ് ഡഡ് സ്കൂളുകളിൽ നിയമിക്കുമെന്ന ഉറപ്പിൽ ഇതിനകം വ്യവസ്ഥാപിത തസ്തികകളിൽ നിയമിക്കപ്പെട്ട യോഗ്യതയുള്ള മുഴുവൻ അധ്യാപകരുടെയും നിയമനം. ഇത് സംബന്ധിച്ച കോടതി കേസുകൾക്ക് വിധേയമായി ചട്ട വ്യവസ്ഥകളിൽ താത്കാലിക ഇളവ് നൽകിയാണ് അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എൽപി സ്കൂളുകളിൽ 150 കുട്ടികളും യുപിയിൽ നൂറും കുട്ടികളുള്ള ഹെഡ്മാസ്റ്റർമാരെ ക്ലാസെടുക്കുന്ന ജോലികളിൽ നിന്ന് ഒഴിവാക്കി അധ്യാപക തസ്തികയ്ക്ക് അംഗീകാരം നൽകും.
കെഇആർ ചട്ടപ്രകാരം 1ഃ1 എന്ന അനുപാതത്തിൽ സംരക്ഷിത അധ്യാപകര്ക്കും മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകർക്കും നിയമനം നൽകണമെന്നാണു വ്യവസ്ഥ. ഇതു ലംഘിച്ചു നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.