Uncategorized

കടലില്‍ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞു, സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യക്കും അത്ഭുത രക്ഷപ്പെടൽ

പുരി: മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേശന്‍ പ്രസിഡന്‍റുമായ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും ബോട്ടപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിലെ പുരിയില്‍ ഞായറാഴ്ചയാണ് കടലില്‍ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. സ്നേഹാശിഷും ഭാര്യയുമായിരുന്നു സ്പീഡ് ബോട്ടിലുണ്ടായിരുന്നത്. 10 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ മൂന്നോ നാലോ പേര്‍ മാത്രമാണ് അപകട സമയത്തുണ്ടായിരുന്നത്. ബോട്ടിന്‍റെ ഭാരക്കുറവാണ് അപകടത്തിന് കാരണമായതെന്ന് സ്നേഹാശിഷിന്‍റെ ഭാര്യ അര്‍പിത പറഞ്ഞു. ബോട്ട് കടലില്‍ തലകീഴായി മറിഞ്ഞതോടെ കടലില്‍ വീണ ഇരുവരെയും ലൈഫ് ഗാര്‍ഡുമാര്‍ റബ്ബര്‍ ഫ്ലോട്ടുകള്‍ നല്‍കിയാണ് രക്ഷിച്ചത്. കടല്‍ പ്രക്ഷുബ്ധമായിരുന്നതും അപകടത്തിന് കാരണമായതായി പറയപ്പെടുന്നു. യാത്ര പുറപ്പെടും മുമ്പ് കടല്‍ പ്രക്ഷുബ്ധമായതും ബോട്ടില്‍ ആവശ്യത്തിന് ഭാരമില്ലാത്തതും ചൂണ്ടിക്കാട്ടിയെങ്കിലും അത് കുഴപ്പമില്ലെന്ന നിലപാടായിരുന്നു ബോട്ട് ഓപ്പറേറ്ററുതേടെന്ന് അര്‍പിത പറഞ്ഞു.

ബോട്ട് കടലിലേക്ക് ഇറക്കിയതും വലിയൊരു തിരമാല വരികയും ബോട്ട് കീഴ്മേല്‍ മറിയുകയുമായിരുന്നു. തക്ക സമയത്ത് ലൈഫ് ഗാര്‍ഡ് എത്തിയില്ലായിരുന്നെങ്കില്‍ തങ്ങള്‍ രക്ഷപ്പെടില്ലായിരുന്നുവെന്നും ബോട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഭാരക്കുറവ് കാരണം മറിയാന്‍ സാധ്യതയില്ലായിരുന്നുവെന്നും അര്‍പിത പറഞ്ഞു. പുരി ബീച്ച് അപകടകരമാണെന്നും ഇവിടെ വാട്ടര്‍ സ്പോര്‍ട്സ് നിരോധിക്കണമെന്നും ഒഡിഷ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അര്‍പിത വ്യക്തമാക്കി. ബോട്ട് അപകടത്തിന് പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ഒഡീഷ തീരത്ത് കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേശഷൻ അധ്യക്ഷനുമാണ് 57കാരനായ സ്നേഹാശിഷ് ഗാംഗുലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button