പത്തനംതിട്ടയിൽ ഐ.ടി പാർക്ക് വരുന്നു, സ്ഥലം കണ്ടെത്തി: മന്ത്രി വീണ ജോർജ്

പത്തനംതിട്ടയിലെ “എന്റെ കേരളം” പ്രദർശനവിപണന മേള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി.
കാൽനൂറ്റാണ്ടിന് ശേഷമുള്ള കേരളം എങ്ങനെയാകണമെന്ന ചിന്തയോടെ ദീർഘവീക്ഷണത്തിൽ പ്രവർത്തിക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ വികസനവും മന്ത്രി ചൂണ്ടിക്കാണിച്ചു. കോന്നി മെഡിക്കൽ കോളജിൽ നാലാം ബാച്ച് ഉടൻ ആരംഭിക്കും. ബിരുദാനന്തര ബിരുദ കോഴ്സുകൾ ഉടൻ ആരംഭിക്കും. ആശുപത്രി വികസനത്തിലും കാര്യമായ പുരോഗതിയുണ്ടായെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രി ഉൾപ്പെടെ വലിയതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ആരോഗ്യ രംഗത്ത് നഴ്സിങ് കോളജുകൾ ആരംഭിച്ചു. ഇത് മാത്രമല്ല ജില്ലയിൽ ഐ.ടി പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക-വിപണന പ്രദർശന മേള, കാരവൻ ടൂറിസം ഏരിയാ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ, ശാസ്ത്ര-സാങ്കേതിക പ്രദർശനം, സ്പോർട്സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, സൗജന്യ സർക്കാർ സേവനം, കായിക-വിനോദ പരിപാടി, പോലീസ് ഡോഗ് ഷോ തുടങ്ങിയവ മേളയുടെ ഭാഗമാണ്.
ദിവസവും രാത്രി ഏഴിന് കലാപരിപാടികൾ അരങ്ങേറും. മെയ് 18-ന് മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ, 19-ന് ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, 20-ന് അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, 21-ന് കനൽ നാടൻ പാട്ട്, 22-ന് സൂരജ് സന്തോഷ് ലൈവ് ഷോ എന്നിവയാണ് മറ്റു ദിവസങ്ങളിലെ കലാപരിപാടികൾ.
മെയ് 22 വരെയാണ് മേള. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.




