അന്വേഷണത്തിൽ തൃപ്തിയില്ല, കൊഴുപ്പു നീക്കൽ ശസ്ത്രക്രിയ തുടർന്ന് ഗുരുതരാവസ്ഥയിൽ, ഡിജിപിക്ക് യുവതി പരാതി നൽകി

തിരുവനന്തപുരം: കൊഴുപ്പു നീക്കൽ ശസ്ത്രക്രിയ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ഡിജിപിക്ക് പരാതി. നിലവിലുള്ള അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആരോപണ വിധേയരുടെ മുഴുവൻ മൊഴി രേഖപ്പെടുത്തണമെന്നും യുവതി ആവശ്യപ്പെട്ടു. തിരുവനന്തപുരം കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായത്.അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതി, ആഴ്ചകളായി ദുരിത ജീവിതം നയിക്കുകയാണ്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലായി. യുവതിയുടെ ഒൻപത് വിരലുകൾ മുറിച്ചു മാറ്റുകയും ചെയ്തു.
സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന പേരിലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു സ്ഥാപനത്തിന് ലൈസൻസ് നൽകിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന നീതുവിൻ്റെ കുടുംബം രംഗത്ത് വന്നിരുന്നു. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് നൽകിയ മെഡിക്കൽ ബോർഡിനെതിരെയടക്കം യുവതിയുടെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതെന്ന് കുടുംബം ആരോപിച്ചു. നീതി കിട്ടുമെന്ന പ്രതീക്ഷകളില്ലാതെയായി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ആശുപത്രി ഉടമകൾക്കെതിരെ നടപടി എടുത്തില്ല. കേസിൽ പ്രതിചേർക്കപ്പെട്ട ആശുപത്രി ഉടമകൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബം ചൂണ്ടിക്കാട്ടി.




