കയ്യിൽ കാശില്ല, പക്ഷേ ബീഫും പൊറോട്ടയും വേണം; കൊല്ലത്തെ ഹോട്ടലിൽ യുവാക്കളുടെ പരാക്രമം, ഉടമയ്ക്ക് പരിക്ക്, കേസ്

കൊല്ലം: കൊല്ലത്ത് ഹോട്ടലിൽ പൊറോട്ടയും ബീഫും നൽകാത്തതിന്‍റെ പേരിൽ യുവാക്കളുടെ പരാക്രമം. കൊല്ലം കിളികൊല്ലൂരിലെ ഹോട്ടലിൽ യുവാക്കൾ വലിയ അക്രമമമാണ് നടത്തിയത്. തന്നെ ക്രൂരമായി മർദ്ദിച്ച പ്രതികൾ മദ്യ ലഹരിയിലായിരുന്നെന്നാണ് ഹോട്ടൽ ഉടമയായ അമൽ കുമാർ പറയുന്നത്. കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിൽ പ്രവർത്തിക്കുന്ന സെന്‍റ് ആന്‍റണീസ് ഹോട്ടലിന്‍റെ ഉടമ അമൽ കുമാറിനാണ് തലയ്ക്ക് പരിക്കേറ്റത്. പ്രതികൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് അമൽ കുമാർ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് മങ്ങാട് സംഘം മുക്കിലെ സെന്‍റ് ആന്‍റണീസ് ഹോട്ടലിൽ രണ്ട് യുവാക്കൾ എത്തിയത്. യുവാക്കൾ പൊറോട്ട ആവശ്യപ്പെട്ടു. കൂടാതെ ബീഫ് കറിയും. കൈവശം പണം ഇല്ലെന്നും പിന്നീട് നൽകാമെന്നുമാണ് യുവാക്കൾ പറഞ്ഞത്. പൊറോട്ട തീർന്നെന്നും ഹോട്ടൽ അടയ്ക്കാൻ നേരമായെന്നും ഉടമ പറഞ്ഞതോടെ തർക്കമായി. ബഹളത്തിന് ഒടുവിൽ രണ്ട് യുവാക്കളും വന്ന ബൈക്കിൽ മടങ്ങി. അൽപസമയത്തിനുള്ളിൽ അതിലൊരു യുവാവ് മറ്റൊരു യുവാവിനൊപ്പം ഹോട്ടലിൽ തിരിച്ചെത്തി. തുടർന്ന് ഇരുവരും ചേർന്ന് ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി. ഹോട്ടൽ ഉടമയായ അമൽകുമാറിന്‍റെ തലയ്ക്ക് പരിക്കേറ്റു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. യുവാക്കൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് ഹോട്ടൽ ഉടമ പറയുന്നു. പ്രതികൾക്കായി കിളികൊല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.




