കൊട്ടിയൂരിൽ ബയോഗ്യാസ് ടാങ്കിൽ കുടുങ്ങിയ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

കൊട്ടിയൂർ: കണ്ടപ്പുനത്ത് ഗർഭിണിയായ പശു ബയോഗ്യാസ് പ്ലാന്റിന്റെ ടാങ്കിൽ വീണു. കൊട്ടിയൂർ പഞ്ചായത്തംഗം ജീജാ ജോസഫ് പാനികുളങ്ങരയുടെ രണ്ടരവയസ്സുള്ള പശുവാണ് ഞായറാഴ്ച രാവിലെ 9.30-ഓടെ ടാങ്കിൽ കുടുങ്ങിയത്.
മേയാൻ വിട്ട പശു ബയോ ഗ്യാസ് പ്ലാന്റ് ടാങ്കിനുമുകളിൽ കയറിയതോടെ സ്ലാബ് തകർന്ന് ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ പശുവിനെ ടാങ്കിൽനിന്ന് പുറത്തെടുക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേന ബെൽറ്റ് ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ടാങ്ക് പൊളിച്ചാണ് പശുവിനെ പുറത്തെടുത്തത്. നാട്ടുകാരുടെയും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സി. വിജിത്ത്, കെ. റിനു, കെ.എസ്. രമേശ്, എം. മിഥുൻ, ഹോം ഗാർഡ് എൻ. സജേഷ് എന്നിവരുടെയും മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ പുറത്തെടുക്കാനായത്.




