നോവായി ജിസ്മോളും മക്കളും; കോട്ടയത്ത് ജീവനൊടുക്കിയ അമ്മയുടേയും മക്കളുടേയും സംസ്കാരം ഇന്ന് വൈകിട്ട്

കോട്ടയം: കോട്ടയം അയർക്കുന്നത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് ചെറുകര സെന്റ് മേരിസ് ക്നാനായ പള്ളിയിലാണ് സംസ്കാരം. രാവിലെ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
രാവിലെ 9 മണിയോടെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൂന്ന് മൃതദേഹവും ജിസ്മോളുടെ ഭർത്താവിന്റെ ഇടവകയായ നീറികാഡ് ലൂർദ് മാതാ പള്ളിയിലേക്ക് എത്തിച്ചത്. ഭർത്താവ് ജിമ്മിയും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങൾ പള്ളി ഓഡിറ്റോറിയത്തിൽ എത്തി. അന്ത്യചുംബനം നൽകുമ്പോൾ അതിവൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. ഉറ്റവരുടെയും നാട്ടുകാരുടെയും ഉള്ളൂയ്ക്കുന്ന കാഴ്ചകളാണ് നീറിക്കാട് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ നിന്ന് ഉണ്ടായത്. ജീവിച്ച് തുടങ്ങും മുമ്പ് കൊഴിഞ്ഞ് പോകേണ്ടി വന്ന രണ്ട് പിഞ്ചു ജീവനുകൾ, പുത്തൻ ഉടുപ്പ് അണിയിച്ച കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കണ്ട് നിൽക്കുന്നവർക്ക് ആകെ വേദനയാണ്. വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അമ്മയെയും മക്കളെയും യാത്രയാക്കാൻ എത്തിയത് നൂറുകണക്കിന് ആളുകളാണ്. ഒന്നരമണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ജിസ്മോളുടെ മുത്തോലിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ക്നാനായ കത്തോലിക്ക സഭയുടെ ചട്ട പ്രകാരം ഭർത്താവിന്റെ ഇടവകയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പക്ഷെ ജിമ്മിക്കും അമ്മയ്ക്കും സഹോദരിക്കും എതിരെ മോളുടെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ അവിടെ സംസ്കാരം നടത്തുന്നതിനെ ബന്ധുക്കൾ എതിർത്തിരുന്നു. ഇതിനെ തുടർന്ന് സഭാ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സംസ്കാരം മുത്തോലിയിലെ ജിസ്മോളുടെ ഇടവകയിലേക്ക് മാറ്റിയത്. സംഘർഷസാധ്യത അടക്കം കണക്കിലെടുത്ത് കനത്ത പോലീസ് വിന്യാസത്തിൽ ആയിരുന്നു പൊതുദർശനം. അതേസമയം ജിസ്മോളുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.




