Uncategorized

അൻവർ വിഷയത്തിലടക്കം വീഴ്ച, സംസ്ഥാന സെക്രട്ടറിയായി തുടരാൻ ഗോവിന്ദന് പിണറായിയുടെ പിന്തുണ ഉണ്ടാകുമോ?

കോഴിക്കോട്: കൊല്ലം സമ്മേളനത്തിന് ഒരുങ്ങുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരാൻ എംവി ഗോവിന്ദന് പിണറായി വിജയൻറെ പിന്തുണ ഉണ്ടാകുമോ എന്നുള്ളതാണ് പാർട്ടിക്കുള്ളിലെ പ്രധാന ചർച്ച. പി വി അൻവർ വിഷയം വഷളാക്കിയത് അടക്കം പല കാര്യങ്ങളിലും ഗോവിന്ദന് വീഴ്ച പറ്റി എന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും ഉള്ളത്. കഴിഞ്ഞ തവണ നടത്തിയത് പോലുള്ള ഗൗരവമുള്ള അഴിച്ചു പണികൾ ഇത്തവണ സംസ്ഥാന സമിതിയിലോ സെക്രട്ടറിയേറ്റിലോ ഉണ്ടാകില്ല.

പി വി അൻവറിന്റെ വിമത നീക്കത്തിന് തുടക്കത്തിൽ എം.വി ഗോവിന്ദന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നുള്ള ചർച്ച പാർട്ടിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനടക്കം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. വൈകിയ വേളയിൽ മാത്രമാണ് അൻവറിനെതിരെ പാർട്ടി സെക്രട്ടറി ശക്തമായ നിലപാടെടുത്തത്. ഇത് അടക്കം പാർട്ടിയെയും ഭരണത്തെയും ബാധിക്കുന്ന പല വിഷയങ്ങളിലും ഗോവിന്ദന് പിഴവുണ്ടായിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ഇ പി ജയരാജനെതിരെ ഉള്ള നീക്കങ്ങൾക്കും ഗോവിന്ദൻ തന്നെ പിന്തുണ നൽകിയെന്ന വിലയിരുത്തലും മുഖ്യമന്ത്രി ക്കുണ്ട്.

അതുകൊണ്ടുതന്നെ കോടിയേരിയുടെ വിയോഗത്തിനു ശേഷം സെക്രട്ടറിയായി എത്തിയ ഗോവിന്ദന് സമ്മേളനത്തിലൂടെ സെക്രട്ടറി ആകാൻ പിണറായിയുടെ ഒത്താശ ഉണ്ടാകുമോ എന്നുള്ള ചർച്ച സജീവമാണ്. പക്ഷേ കണ്ണൂർ നേതാക്കളിൽ നിന്ന് പാർട്ടിയുടെ നിയന്ത്രണം മാറുന്നത് ഗുണകരമാവില്ല. പി ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ പിണറായി വിജയനും ഗോവിന്ദനും താൽപര്യമില്ല. പി ശശിയെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയാലും സംസ്ഥാന സെക്രട്ടറിയാക്കാൻ പറ്റില്ല. ഇപ്പോൾ മന്ത്രിയായിരിക്കുന്നവരെ ആരെയെങ്കിലും സെക്രട്ടറി ആക്കിയാലും പിണറായിയുടെ നിയന്ത്രണത്തിൽ ആവില്ല കര്യങ്ങൾ. ഇ പി ജയരാജൻ മുഖ്യധാരയിലേക്ക് തിരിച്ചു വരികയാണ് എന്നുള്ളത് ചില സൂചനകൾ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ പിണറായിയുടെ മനസ്സിലിരിപ്പ് അനുസരിച്ചിരിക്കും കാര്യങ്ങൾ.

കഴിഞ്ഞ തവണ വലിയ അഴിച്ചു പണി നടത്തി മുതിർന്ന നേതാക്കളിൽ പലരെയും പിണറായി സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സെക്രട്ടറിയേറ്റിൽ കാര്യമായ അഴിച്ചു പണി ഉണ്ടാകില്ല. പി കെ ശ്രീമതിയെ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയാൽ പകരം കെ കെ ശൈലജയെ പരിഗണിക്കേണ്ടിവരും. അതും പിണറായിക്ക് താല്പര്യമില്ലാത്ത കാര്യമാണ്. പൂർണ്ണമായും പിണറായിയുടെ നിയന്ത്രണത്തിൽ തന്നെയാകും സമ്മേളനതിലെ ചർച്ചയും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും. ജില്ലാ സമ്മേളനങ്ങളിൽ നടന്നതുപോലെ മൃദുവായ വിമർശനങ്ങൾ മാത്രമായിരിക്കും സർക്കാരിനെതിരെ ഉണ്ടാവുക. പിണറായിയുടെ നേതൃത്വം ചോദ്യം ചെയ്യുന്ന യാതൊരു തരത്തിലുള്ള ചർച്ചകൾക്കും സാധ്യതയില്ല. ബ്രാഞ്ച് സമ്മേളനം മുതൽ ഇതുവരെ പൂർത്തിയായ ജില്ലാ സമ്മേളനങ്ങൾ വരെ വിമർശകരെ കമ്മിറ്റികളിൽ നിന്നും പ്രതിനിധി സംഘത്തിൽ നിന്നും ഒഴിവാക്കിയാണ് നടത്തിയത്. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിലും നയ വിശദീകരണത്തിലും മറ്റും ദേശീയ നേതൃത്വം കാര്യമായ ഇടപെടൽ നടത്തില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button