പൂജ നടത്തിയിട്ടും ആഗ്രഹം നടന്നില്ല; ഉത്തർ പ്രദേശിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി, രണ്ട് യുവാക്കൾ പിടിയിൽ

ഉത്തർ പ്രദേശിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട രണ്ട് പേരെ അറസ്റ്റ് ചെയത് പൊലീസ്. ജൗൻപൂർ സ്വദേശികളായ ആശിഷ്, പ്രവേശ് എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയതത്. നൊയിഡയിലെ സര്ഫാബാദ് സ്വദേശിയായ അനിൽ തിവാരി എന്ന പൂജാരിയെ ബന്ദിയാക്കി പ്രതികൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ പൂജാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
പ്രതികളുടെ വീട്ടിൽ തിവാരി മുൻപ് പൂജ നടത്തിയിരുന്നു. എന്നാൽ ആഗ്രഹം നിറവേറ്റപ്പെടാത്തതിനെത്തുടർന്ന് പ്രതികൾ മറ്റൊരു പൂജയുണ്ടെന്ന് പറഞ്ഞു പറ്റിച്ച് തിവാരിയെ ജൗൻപൂരിലേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട ഇവർ മോചനദ്രവ്യമായി ഒരു ലക്ഷം രൂപ നൽകിയിലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ പൂജാരിയുടെ മകൻ പോലീസിൽ പരാതിപ്പെട്ടു.
തുടർന്ന് പണം നൽകാം എന്ന പേരിൽ വിളിച്ചു വരുത്തി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ കൈവശം നിന്ന് നാടൻ തോക്കും ഒരു തിരയും കണ്ടെടുത്തു.




