10 മാസം മുൻപ് ചരക്കുലോറിയുടെ രൂപത്തിലെത്തിയ ദുരന്തം, വാഗ്ദാനങ്ങൾ ഇപ്പോഴും ജലരേഖ, രാജേഷിന് കയറിക്കിടക്കാനൊരു വീടില്ല

പത്തനംതിട്ട: പത്തു മാസം മുൻപ് ചരക്ക് ലോറി മറിഞ്ഞു വീട് തകർന്ന പത്തനംതിട്ട സ്വദേശി രാജേഷിനു കയറി കിടക്കാൻ കൂരയെന്നത് ഇപ്പോഴും സ്വപ്നം മാത്രം. സർക്കാർ ഉൾപ്പെടെ ആരും സഹായിക്കാതിരുന്നതോടെ ദുരിതത്തിലാണ് കുടുംബം കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്ന രാജേഷ്, ഇപ്പോൾ താമസിക്കുന്ന വീടിനു വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞവർഷം നവംബർ 30. എംസി റോഡിൽ പന്തളം കുരമ്പാലയിലെ അപകട വളവിൽ നിയന്ത്രണം വിട്ടുവന്ന ചരക്കു ലോറി ഉറക്കത്തിലാണ്ട രാജേഷിന്റെ വീടിനുമുകളിൽ അപശകുനമായി പതിച്ചു. എല്ലാം ഉടൻ ശരിയാക്കാമെന്ന് രാഷ്ട്രീയക്കാരും അധികൃതരും വാഗ്ദാനം നൽകി. മഞ്ഞും വെയിലും മഴയും മാറി മാറി വന്നു. വാഗ്ദാനങ്ങൾ ജലരേഖയായി ലോറിക്കാർ നൽകിയ സഹായം ചികിത്സക്ക് പോലും തികഞ്ഞില്ല.
കേസ് ഇപ്പോഴും കോടതിയിലാണ്. കിടപ്പാടം നഷ്ടപ്പെട്ടതോടെ മൂന്ന് മക്കളും അമ്മയും ഭാര്യയുമൊത്ത് വാടകവീട്ടിലേക്ക് മാറിയ രാജേഷ് ഇന്ന് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്. കൈവശ അവകാശരേഖയുണ്ടെങ്കിലും ഇനി ഈ ഭൂമിയിലേക്ക് ഇല്ലെന്ന് തീർത്തു പറയുന്നു കുടുംബം. സർക്കാരും സുമനസുകളും മനസ് വെച്ചാൽ ഇവരുടെ കണ്ണീരൊപ്പാൻ കഴിയും.




