തോടുകള്‍ മാലിന്യക്കൂമ്പാരം; ഗുരുവായൂരിൽ ജലസ്രോതസുകള്‍ക്ക് അപായമണി മുഴങ്ങുന്നു

തൃശൂര്‍: ഗുരുവായൂര്‍ നഗരത്തിലൂടെയും തൊട്ടടുത്ത പ്രദേശങ്ങളിലൂടെയും ഒഴുകേണ്ട തോടുകള്‍ മാലിന്യക്കൂമ്പാരമായതോടെ ജലസ്രോതസുകള്‍ക്ക് അപായമണി മുഴങ്ങുന്നു. നഗരത്തിന്റെ പ്രധാന ജലസ്രോതസുകളായ വലിയ തോടും ചെറിയ തോടും മാലിന്യക്കൂമ്പാരമായി മാറിയതോടെ ഗുരുവായൂരില്‍ ഗുരുതര പരിസ്ഥിതി പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ തോടുകളുടെ ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞതോടെ ദുര്‍ഗന്ധവും രൂക്ഷമാണ്.
തോടുകളുടെ ഇരുകരകളിലും താമസിക്കുന്നവരുടെ ദൈനംദിന ജീവിതവും ദുരിതത്തിലായിക്കഴിഞ്ഞു. കൊതുകുശല്യവും ദുര്‍ഗന്ധവും വര്‍ധിച്ചതോടെ ആരോഗ്യഭീഷണിയും ഉയരുന്ന സാഹചര്യമാണ്. സാധാരണയായി നഗരസഭാ ആരോഗ്യവിഭാഗം ആഴ്ചതോറും തോടുകള്‍ ശുചീകരിച്ചിരുന്നതാണ്. എന്നാല്‍ അഞ്ച് മാസമായി ശുചീകരണം മുടങ്ങിയതാണ് മാലിന്യപ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മാലിന്യം ശേഖരിച്ച് നീക്കം ചെയ്യാന്‍ ആവശ്യമായ വാഹനങ്ങളുടെ അഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. നഗരസഭയുടെ മൂന്ന് വാഹനങ്ങള്‍ നിലവില്‍ കട്ടപ്പുറത്താണ്. വാടകയ്ക്ക് വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നും നഗരസഭാ അധികൃതര്‍ പറയുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് അഹമ്മു പറഞ്ഞു.




