ആറളം ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു.

ഇരിട്ടി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പ്രസിദ്ധീകരിച്ച ഇക്കോളജിക്കൽ സെൻസെറ്റിവ് ഏറിയ (ഇ എസ് എ) കരട് വിജ്ഞാപനത്തിൽനിന്ന് ആറളം വില്ലേജിലെ ജനവാസ മേഖലകളും കൃഷിഭൂമിയും ആറളം പട്ടികവർഗ പുനരധിവാസ മേഖലയുമെല്ലാം പൂർണമായി ഒഴിവാക്കി, വനഭൂമി മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആറളം ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ എസ് എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ആവശ്യമായ ഭേദഗതി നിർദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ മേഖലകളിലെ പരിചയസമ്പന്നരെയും വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർത്ത് ഇ എസ് എ സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും പ്രമേയമായി അവതരിപ്പിക്കാനും യോഗം നിർദേശിച്ചു.
വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, റൈഹാനത്ത് സുബി, രജിത മാവില, ജോർജ് ആലംപള്ളി, ഫാ. കുര്യാക്കോസ് കളരിക്കൽ, ഉസ്താദ് സയ്യിദ് ഫൈസി, കെ. വേലായുധൻ, വി.ടി. തോമസ്, കെ.കെ. ജനാർദ്ദനൻ, പി. റോസ, ഷിജി നടുപ്പറമ്പിൽ, കെ.ബി. ഉത്തമൻ, റോയി വെച്ചൂർ, ജിനചന്ദ്രൻ, പഞ്ചായത്ത് ഹെഡ് ക്ലർക്ക് പി.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.




