മീറ്റർ ഇടാൻ ആവശ്യപ്പെട്ട ഡോക്ടറെ മർദിച്ച സംഭവം; മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: ചാലക്കുടിയിൽ ഓട്ടോറിക്ഷയിലെ മീറ്റർ ഇടാൻ ആവശ്യപ്പെട്ട ഡോക്ടറെ മർദിച്ച സംഭവത്തിൽ മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തു. ഓട്ടോ ഡ്രൈവർമാരായ രഘു, ബെന്നി, രാംദാസ് എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
രഘുവിന്റെ ലൈസൻസ് 30 ദിവസത്തേക്കും, ബെന്നി, രാംദാസ് എന്നിവരുടെ ലൈസൻസുകൾ 15 ദിവസത്തേക്കുമാണ് സസ്പെൻഡ് ചെയ്‌തത്. കൂടാതെ മൂവരും നിർബന്ധമായും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2.15ഓടെയാണ് സംഭവം. ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ. ധനേഷ് കലാഭവൻ മണി സ്റ്റാൻഡിൽ നിന്ന് ഇലക്ട്രിക് ഓട്ടോയിൽ കയറുകയായിരുന്നു. യാത്രയുടെ തുടക്കത്തിൽ മീറ്റർ ഇടാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല.
ധനേഷ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ മീറ്റർ ഇട്ടെങ്കിലും, നിശ്ചിത നിരക്കിലും കൂടുതൽ തുക വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവർ ഓട്ടോ തിരികെ സ്റ്റാൻഡിലേക്ക് തന്നെ കൊണ്ടുപോയി മറ്റ് തൊഴിലാളികളെക്കൂടി വിളിച്ചുകൂട്ടി ധനേഷിനെ മർദിക്കുകയായിരുന്നു.




