വ്യക്തിപൂജ വിവാദം; തുറന്ന് പറച്ചിലുമായി പി ജയരാജൻ; പ്രാദേശിക കമ്മിറ്റികളുടെ ഇടപെടൽ പ്രത്യേക സാഹചര്യത്തിൽ, വ്യക്തിപരമായി പ്രാധാന്യമില്ലെന്ന് പ്രതികരണം

തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം പാർട്ടി വിമർശനങ്ങൾക്കെതിരെ തുറന്ന് പറച്ചിലുമായി പി ജയരാജൻ. പ്രത്യേക സാഹചര്യത്തിൽ പ്രാദേശിക കമ്മിറ്റികളുടെ ഇടപെടൽ എന്നതിന് അപ്പുറം വ്യക്തിപരമായ ഒരു പ്രാധാന്യം അതിനില്ലെന്നാണ് പി. ജയരാജന്‍റെ പരസ്യ പ്രതികരണം. കാരണഭൂതൻ പാട്ട് ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ പരോക്ഷ പരാമർശവും ഉണ്ടെന്നിരിക്കെ സിപിഎമ്മിനകത്ത് പി ജയരാജന്‍റെ നിലപാടിൽ ചർച്ചകൾ സജീവമാകുന്നുണ്ട്.
വ്യക്തിപൂജ വിവാദം പി ജയരാജനെതിരെ ഉടലെടുക്കുന്നത് 2017 ലാണ്. കണ്ണൂർ തളാപ്പിലെ അമ്പാടിമുക്ക് സഖാക്കളെന്ന കൂട്ടായ്മ പിണറായി വിജയനെ അർജ്ജുനനായും പി ജയരാജനെ തേർതെളിക്കുന്ന കൃഷ്ണനായും ചിത്രീകരിച്ച് നാട്ടിലാകെ ഫ്ലക്സ് തൂക്കി. പിജെ ആർമി എന്ന പേരിൽ സോഷ്യൽ മീഡിയ കൂട്ടായ്മ കൂടി ശക്തിപ്പെട്ടതോടെ പാർട്ടി പിടിമുറുക്കി. ജയരാജന്‍റെ ജാഗ്രത കുറവിനെ സംസ്ഥാന കമ്മിറ്റി വിമർശിച്ചു, ശാസിച്ചു. വ്യക്തിപരമായ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പിന്നീട് അന്വേഷണ കമ്മീഷൻ കണ്ടെത്തിയെങ്കിലും പാർട്ടി പാർലമെന്ററി പരിഗണനകളിൽ പി ജയരാജനുണ്ടായ വൈയക്തിക നഷ്ടങ്ങളും അതിന് കാരണമായ നേതൃത്വത്തിന്‍റെ നിലപാടുകളും പലപ്പോഴും ചർച്ചയായി.




