Uncategorized

17,000 കോടി മുടക്കി പണിത റോഡുകൾ, പദ്ധതി പൂർത്തിയാകുന്നതിന് മുമ്പേ 8000ത്തോളം കുഴികള്‍;മുംബൈയില്‍ പരാതി പ്രളയം

മുംബൈ: മഴ ശക്തമായതോടെ മുംബൈയിലെ റോഡുകളിലെല്ലാം കുഴികള്‍. 17,000കോടി മുടക്കി റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയാണ് കുഴികള്‍ രൂപപ്പെട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ എണ്ണായിരത്തിലധികം പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചത്. ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയത്. ഇക്കഴിഞ്ഞ ജൂണ്‍ 10 മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ഉച്ചവരെ കോര്‍പ്പറേഷന് ലഭിച്ചത് കുഴികളുമായി ബന്ധപ്പെട്ട 8,032ഓളം പരാതികളാണ്. ഇരുപത്തിയാറ് വാര്‍ഡുകളില്‍ നിന്നുമാണ് ഇത്രയും പരാതി ലഭിച്ചത്. ഇതില്‍ 7829 പരാതികള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മധ്യത്തോടെ ബിഎംസിക്ക് ലഭിച്ചത് 8600 സമാന പരാതികളാണ്.

നഗരത്തിന്റെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. ഇവിടെ നിന്ന് ലഭിച്ചത് 471 പരാതികളാണ് കോര്‍പ്പറേഷന് ലഭിച്ചത്. പിന്നാലെ 461 പരാതികള്‍ വീതം മുംബൈ ഈസ്റ്റിലെ ഗോവന്ദി, ഡീയനോര്‍, മാന്‍ഖുര്‍ദ് എന്നിവടങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളായ ചെമ്പൂര്‍, തിലക് നഗര്‍ എന്നിവടങ്ങളില്‍ നിന്നായി 374 പരാതികള്‍ വീതവും കുര്‍ല, സാകി നാക എന്നിവടങ്ങളില്‍ നിന്നും 357 പരാതികള്‍ വീതവും കോര്‍പ്പറേന് ലഭിച്ചു. അയ്യായിരത്തോളം പരാതികള്‍ മൈ ബിഎംസി മാര്‍ഗ് ഫോറം വഴി ലഭിച്ചപ്പോള്‍, വാട്‌സ്ആപ്പ്, എക്‌സ് എന്നിവയിലൂടെ യഥാക്രമം 1500, 800 പരാതികളാണ് ലഭിച്ചത്. നഗരത്തിലെ 2050 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന റോഡ് ശൃംഖലയിലെ 700 കിലോമീറ്ററിലധികം ദൂരം കോണ്‍ക്രീറ്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് ബിഎംസി 475 കിലോമീറ്ററോളം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. അതേസമയം മറ്റ് ആവശ്യങ്ങള്‍ക്കായി എടുത്ത കുഴികള്‍ ഉള്‍പ്പെടെയുള്ളവയും പരാതികളായി ലഭിച്ചിട്ടുണ്ടെന്നും കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗത്ത് നിന്നുള്ള പരാതികളാണ് ഏറെയെന്നുമാണ് അധികൃതരുടെ മറുപടി. മുഴുവന്‍ റോഡിന്റെയും കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാകുന്നത് വരെ പരാതികള്‍ ലഭിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കാനാണ് സാധ്യതയെന്ന് ബിഎംസി കമ്മീഷണര്‍ അശ്വിനി ബിദേ പ്രതികരിച്ചു. ടാര്‍ ചെയ്തിരിക്കുന്ന റോഡുകളിലാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നതെന്നും ശ്രദ്ധയില്‍പ്പെടുന്നവയെല്ലാം അടയ്ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button