ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; സന്ദർശനം നീട്ടിവെച്ചെന്ന് സൂചന

ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. ഇന്ന് താരിഖ് റഹ്മാൻ ദില്ലിയിലെത്തുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി വരുന്നതിനാൽ ചെയ്ഞ്ച് ഓഫ് ഗാർഡ് ചടങ്ങ് ഒഴിവാക്കുന്നതായുള്ള രാഷ്ട്രപതി ഭവൻ വാർത്താകുറിപ്പ് വലിയ ചർച്ചയായിരുന്നു. ഇന്നലെ വൈകിട്ട് വാർത്താക്കുറിപ്പ് രാഷ്ട്രപതി ഭവൻ പിൻവലിച്ചു. സന്ദർശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി. ഷെയ്ക് ഹസീനയെ കൈമാറണം എന്ന ആവശ്യത്തിൽ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കണം എന്ന് വ്യക്തമാക്കി രണ്ടും കൂട്ടിക്കെട്ടാനുള്ള നീക്കവും ബംഗ്ലാദേശ് നടത്തുന്നുണ്ട്.




