‘സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും വിദ്യാർത്ഥികൾക്ക് വേണ്ട സംരക്ഷണം ഒരുക്കിയില്ല’; ജാദവ്‌പുർ സർവകലാശാലയിലെ എബിവിപി ആക്രമണം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് എസ് എഫ് ഐ

ബംഗാളിലെ ജാദവ്‌പുർ സർവകലാശാലയിൽ എബിവിപി ആക്രമണം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് എസ് എഫ് ഐ. ബിജെപി എംഎൽഎ ഷർബാരി മുഖർജിയുടെ നേതൃത്വത്തിൽ അക്രമിസംഘമാണ് ക്യാംപസിനുള്ളിൽ അതിക്രമിച്ചു കടന്നാണ് എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ള വിദ്യാർത്ഥികളെ ആക്രമിച്ചത്. അതേസമയം വിദ്യാർത്ഥികൾ ഒരുമിച്ച് നിന്ന് അക്രമത്തെ പ്രതിരോധിച്ചു എന്നും എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ എബിവിപി, ബിജെപി സംഘം ക്യാംപസിൽ കടന്ന് ആക്രമണം അഴിച്ചുവിട്ടത് . സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും വിദ്യാർത്ഥികൾക്ക് വേണ്ട സംരക്ഷണം ഒരുക്കിയില്ല . വൈസ് ചാൻസലറെയും അസോസിയേറ്റ് വൈസ് ചാൻസലറെയും വിവരം അറിയിച്ചെങ്കിലും ഇടപെട്ടില്ല.
പൊലീസിൽ അറിയിച്ചിട്ടും ഇടപെടാൻ തയ്യാറായില്ല. വിദ്യാർത്ഥികൾക്ക് നേരെ കല്ലെറിഞ്ഞു എസ്എഫ്ഐ പതാകകൾ തീയിട്ട് നശിപ്പിക്കുകയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് നേരെ സംഘപരിവാറുകാർ കത്തുന്ന സാധനങ്ങൾ എറിയുകയും ചെയ്തു. നന്ദൽ ലാൽ ബോസ് നിർമ്മിച്ച ജാദവ്പൂർ യൂണിവേഴ്സിറ്റിയുടെ എംബ്ലം അടക്കം നശിപ്പിക്കപ്പെട്ടു
വിദ്യാർത്ഥികൾ ഒരുമിച്ച് നിന്ന് അക്രമത്തെ പ്രതിരോധിച്ചു എന്ന് എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു. സർവകലാശാലയിലെ സയൻസ് ആൻഡ് എഞ്ചിനീയറിങ് ഫാക്കൽറ്റിയുടെ വിദ്യാർഥി സംഘടനയായ ഫെറ്റ്‌സുവിന്റെ ജനറൽ ബോഡി യോഗത്തിനിടെ ചെറിയ വാക്കുതർക്കമാണ് എബിവിപി അക്രമത്തിൽ കലാശിച്ചത്. യോഗത്തിൽ എബിവിപി പ്രവർത്തകർ ഇടതു വിദ്യാർഥികളെ രാജ്യദ്രോഹികളെന്ന് വിളിച്ച് ആക്ഷേപിച്ചു. ഇതിനെ തുടർന്ന് രണ്ടുവിഭാഗങ്ങളും തമ്മിൽ ചെറിയ സംഘർഷമുണ്ടായെങ്കിലും പരിഹരിക്കപ്പെട്ടു. എന്നാൽ രാത്രി എംഎൽഎയുടെ പിന്തുണയോടെ എബിവിപി, ബിജെപി സംഘം ക്യാംപസിൽ കടന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജാദവ്പൂർ സർവകലാശാലയുടെ ജനാധിപത്യപരവും സമാധാനപരവുമായ അന്തരീക്ഷം തകർക്കാനുള്ള ഏത് ശ്രമത്തെയും ഒറ്റക്കെട്ടായി നേരിടുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.



