കാസര്‍കോട് തൂഫാന് കേസ്: പ്രതികള്‍ ഹവാലാ ഇടപാടിലും കണ്ണികള്‍? രാഷ്ട്രീയ നേതാക്കളുമായും ഇടപാട് എന്ന് സൂചന

കാസര്‍കോട്: മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോർഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ആള് പ്രതിയായ കാസര്‍കോട് എംഡിഎംഎ കേസിലെ പ്രതികള്‍ ഹവാലാ ഇടപാടിലും കണ്ണികള്‍ എന്ന് വിവരം. രാഷ്ട്രീയ നേതാക്കളുമായി ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായും സൂചന ഉണ്ട്. പ്രതികളുടെ വിദേശ യാത്രകളിലും ദുരൂഹത ഉള്ളതിനാല്‍ അതും പരിശോധിക്കാനാണ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നീക്കം. വിദേശത്ത് നിന്നും ലഹരി എത്തിച്ചിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വിദേശയാത്രകള്‍ എന്‍സിബി നിരീക്ഷിച്ചുവരികയാണ്. കേസിലെ പ്രതി അബ്ദുള്‍ സലാം തായ്ലന്ഡിലേക്ക് ഉള്‍പ്പെടെ നടത്തിയ യാത്രകള്‍ എന്‍സിബി പരിശോധിക്കും. പ്രതികള്‍ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് നേതാക്കളുടെ മറപറ്റി മയക്കുമരുന്ന് കടത്തിയതായും സൂചന ഉണ്ട്.
വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ഹുസൈന് പ്രധാനിയാണെന്നും പ്രതികള്‍ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണികള്‍ ആണെന്നുണാണ് റിപ്പോര്‍ട്ട്. ആന്ധ്ര, കര്‍ണാടക മയക്കുമരുന്ന് മാഫിയുമായാണ് പ്രതികള്‍ക്ക് ബന്ധം. സൈനുല്‍ ആബിദ് ലഹരിക്കടത്തിലെ മുഖ്യ ആസൂത്രകനാണെന്നും നിരവധി ലഹരി കേസിലെ പ്രതിയാണെന്നുമാണ് കണ്ടെത്തല്‍. ലഹരിക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ ഉണ്ടെന്നാണ് സൂചന. എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചുനല്‍കിയത് ഇതരസംസ്ഥാനക്കാരിയായ യുവതിയാണെന്നും ഊബര്‍ കാറുകള്‍ ഉപയോഗിച്ചാണ് ലഹരിക്കടത്തുകള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍മീഡിയ ടീം കോര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടയാളുടെ നേതൃത്വത്തില്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടത്തിന്റെ വിവരമാണ് പുറത്തുവരുന്നത്.
അതേസമയം കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന് അറസ്റ്റിലായ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സാക്ഷികളായതില്‍ ദുരൂഹത എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സാക്ഷികളാക്കാന്‍ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. ലഹരി മരുന്ന് പിടികൂടുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത നേതാക്കളാണ് സീഷര്‍ മഹസറില്‍ ഒപ്പുവെച്ചത് എന്നതാണ് സംശയം ജനിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ നാല് പേരായിരുന്നു സാക്ഷികള്‍. കോടതിയില്‍ സാക്ഷികള്‍ കൂറുമാറിയാല്‍ കേസ് പ്രതികള്‍ക്ക് അനുകൂലമാകും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ അടക്കം ഇതില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരുന്നത്.




