ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഒരുകൂട്ടം മനുഷ്യർ; പേമാരിയിൽ വിറങ്ങലിച്ച് നാട്

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഒരൊറ്റ രാത്രി പെയ്ത മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു കൂട്ടംമനുഷ്യർ. അപ്രതീക്ഷിതമായി പെയ്ത പേമാരി സർവനാശം വിതച്ചപ്പോൾ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചോ എന്ന കാര്യത്തിൽ ഭരണകക്ഷിയിൽ നിന്നടക്കം പ്രതിഷേധം ഉയരുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടത്.
മിന്നൽപ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾ പാളിയെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഭരണകക്ഷി എംഎൽഎ ആയ അബിൻ വർക്കി തന്നെ ആറന്മുമുളയിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്നും റവന്യു വകുപ്പ് കാര്യക്ഷമമല്ലെന്നുമുള്ള വിമർശനവുമായി രംഗത്ത് വന്നു.
സർക്കാർ നിർമിത പ്രളയമെന്ന കടുത്ത ആരോപണമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ചത്. ആറന്മുളയും റാന്നിയും പ്രളയ ജലത്തിൽ മുങ്ങിയത് അലംഭാവം കൊണ്ടാണെന്നും മൂഴിയാർ അണക്കെട്ടിലെ വെള്ളം തുറന്ന് വിടുന്നതിന് മുൻപ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രാഹാം ആരോപിച്ചു.
ഓറഞ്ച് ബുക്കിലെ ചട്ടങ്ങൾ മുഴുവൻ ലംഘിച്ചാണ് വെള്ളം തുറന്ന് വിട്ടത്. അലാറാം മുഴക്കിയില്ല. അനൗൺസ്മെൻ്റും നൽകിയില്ല. തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിൽ ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാമായിരുന്നു എന്ന് രാജു എബ്രഹാം പറഞ്ഞു.
പ്രളയാനന്തര ശുചീകരണം പാളിയതോടെ റാന്നിയിൽ വ്യാപാരികൾ പഞ്ചായത്ത് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയും സങ്കടം പറഞ്ഞും അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. മലയോര മേഖലയിൽ മിനിഞ്ഞാന്ന് രാത്രി പെയ്ത പെരുമഴ പെയ്തിൻ്റെ ദുരിതം പേറുകയാണ് ആറന്മുളയിലെ മനുഷ്യർ. അതിശക്തമായി പെയ്തിറങ്ങിയ മഴവെള്ളം ആർത്തലച്ച് താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുമെന്ന മുന്നറിയിപ്പ് കൃത്യമായി സർക്കാർ സംവിധാനങ്ങൾ നൽകിയില്ല. ഇതോടെ പലരും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുകയാണ് ഉണ്ടായത്.
ആറന്മുളയിൽ കൂടുതൽ ശ്രദ്ധ വേണമെന്ന ആവശ്യം ന്യായമാണെന്നും രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. അബിൻ വർക്കിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ മറുപടി നൽകുകയും ചെയ്തു. റാന്നിയിൽ പ്രളയാനന്തര ശുചീകരണം പാളിയതോടെ റാന്നിയിൽ വ്യാപാരികൾ നഷ്ടക്കണക്ക് എടുക്കാൻ വന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരോട് കയർക്കുന്ന സ്ഥിതിയും ഉണ്ടായി. ശുചീകരണത്തിന് ഒരു സംവിധാവും ഇല്ലെന്ന് വ്യാപാരികൾ പറഞ്ഞു. റാന്നി എംഎൽഎ പഴകുളം മധു ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യുമെന്ന മനോവിഷമത്തിലും ചിന്തയിലുമാണ് ദുരിതത്തിൽപെട്ട ഓരോ മനുഷ്യരും കടന്നുപോകുന്നത്.




