സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല (ബഫർ സോൺ) എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയുടെ കഴിഞ്ഞവർഷം ജൂൺ മൂന്നിനുള്ള ബഫർ സോൺ വിധിയിൽ ഇളവു തേടി കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കക്ഷിചേരാനുള്ള അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്.
കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി നാളെയാണു പരിഗണിക്കുന്നത്. വിധി നടപ്പാക്കുമ്പോൾ, പരിസ്ഥിതിലോലമേഖല സംബന്ധിച്ച കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് ഇളവു നൽകണമെന്ന കേന്ദ്ര നിലപാടിനോടു യോജിച്ചാണ് കേരളത്തിന്റെ അപേക്ഷ. വിധി നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ വഴി നൽകി ഹർജിയിലുണ്ട്.